മാലിദ്വീപിലേക്ക് എത്തുന്ന പ്രവാസികളെ തടഞ്ഞ് ദ്വീപ് നിവാസികളും, രണ്ട് ദ്വീപുകളിൽ നിന്ന് പുറത്താക്കി, വീഡിയോ

ഇവരുടെ ദുരിതം കേട്ടാൽ ഒരാളും പിന്നെ മാലിദ്വീപ് വഴി യാത്ര ചെയ്യില്ല

0
14356

കോഴിക്കോട്: മാലിദ്വീപിലേക്ക് എത്തുന്ന പ്രവാസികളെ ദ്വീപിലേക്ക് കയറാൻ അനുവദിക്കാതെ ദ്വീപ് നിവാസികൾ. കേരളത്തിൽ നിന്ന് സഊദിയിലേക്ക് വരുന്നതിനായി മാലിദ്വീപ് വഴി യാത്ര തിരിച്ച മലയാളികൾക്കാണ് ഇത്തരത്തിലൊരു ദുരനുഭവങ്ങൾ ഉണ്ടായത്. ട്രാവൽസ് ഏജന്റിന്റെ പാക്കേജിൽ എത്തിയ ഇവർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കേണ്ടി വന്നുവെങ്കിലും ഒടുവിൽ ഇവരുടെ താമസ കേന്ദ്രമായ ദ്വീപിലേക്കുള്ള പ്രവേശന സമയത്താണ് ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നത്. ദ്വീപിലേക്ക് വന്നിറങ്ങാൻ ശ്രമിച്ച അവസരത്തിൽ ആദ്യമാദ്യം അവിടെയുണ്ടായിരുന്ന ഏതാനും ആളുകളാണ് തടഞ്ഞതെങ്കിലും പിന്നീട് കൂടുതൽ ആളുകൾ ബൈക്കുകളിലും മറ്റുമായി പ്രദേശത്തേക്ക് എത്തുകയും ഇവരെ ദ്വീപിലേക്ക് ഇറങ്ങാൻ അനുവദിക്കാതിരിക്കുകയുമായിരുന്നെന്ന് സംഭവത്തിനു സാക്ഷികളായ മലയാളികൾ മലയാളംപ്രസുമായി പങ്കു വെച്ചു.

ഇക്കഴിഞ്ഞ ഏഴാം തിയ്യതി നെടുമ്പാശേരിൽ നിന്ന് പുറപ്പെട്ടവർക്കാണ് നേരിട്ട് ഈ അനുഭവം ഉണ്ടായത്. രാത്രി 9 മണിക്ക് നെടുമ്പാശേരിയിൽ നിന്ന് പുറപ്പെട്ട ഇവർ ഏകദേശം പത്തരയോടെയാണ് മാലി എയർപോർട്ടിൽ ഇറങ്ങിയത്. ഇവരെ റൂമിലേക്ക് മാറ്റാനായി വൈകുന്നേരം മൂന്നരക്കാണ് ഏജന്റ് എത്തുന്നത്. ഇവരെ ഇവിടെ നിന്ന് ഒരു ബോട്ടിൽ കയറ്റി അഞ്ചു മണിക്കൂർ യാത്ര ചെയ്‌ത ശേഷം ഇവർക്ക് അനുവദിക്കപ്പെട്ട താമസ കേന്ദ്രമെന്ന് പറയപ്പെട്ട നൈഫാറു ദ്വീപിൽ രാത്രി എട്ടരയോടെയാണ് എത്തിയത്. ഇതിനിടെ ആകെ അവശരായ യാത്രക്കാരിൽ പലരും ശർദ്ധിക്കുകയും ഏറെ ശാരീരിക ക്ഷീണം അനുഭവിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഏജന്റുമാർ എത്താത്തതിനെ തുടർന്ന് കുറച്ച് നേരം ഇവർക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ സമയത്താണ് ഇവിടുത്തെ നാട്ടുകാരായ ഏതാനും ആളുകൾ ഇവരെ ചോദ്യം ചെയ്യുകയും ഇവർ ഫോണിലും മറ്റും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അടക്കമുള്ള കൂടുതൽ പേർ ഇവിടേക്ക് എത്തുകയുകയും ചെയ്‌തു. ഒരു ദിവസത്തിലധികമായി ഭക്ഷണം പോലും ലഭിക്കാതെ ആകെ അവശരായ ഇവർ ദ്വീപ് നിവാസികളോട് കെഞ്ചിയതോടെയാണ് ഇവർക്ക് ഭക്ഷണം നൽകിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. തുടർന്ന് രാവിലെ വരെ ഇവിടെ ബോട്ടിൽ തുടർന്ന പ്രവാസികൾ രാവിലെ ആറു മണിക്ക് മാൽഹൂസ് എന്ന മറ്റൊരു ദ്വീപിലേക്കായി യാത്ര.

രണ്ടു മണിക്കൂർ ദീർഘ യാത്ര കഴിഞ്ഞു ഇവിടെയെത്തിയെങ്കിലും ഏജന്റുമാർ എത്താത്തതിനെ തുടർന്ന് ബോട്ടിൽ തന്നെ നിൽക്കുകയും ഒന്നര മണിക്കൂറിനു ശേഷം ഹോട്ടലിലേക്ക് കൊണ്ട് പോയി. ഇതിന്ടെ യാത്രക്കാരുടെ ദയനീയ അവസ്ഥ കണ്ട് ഭക്ഷണം തയ്യാറാക്കി നൽകി. ഇവിടെ ഹോട്ടലിൽ വിശ്രമിക്കാനുള്ള ഒരുക്കത്തിനിടെ റൂമിലെത്തി ഇവരോട് ഇവിടെ താമസിക്കാൻ പറ്റില്ലെന്നും ഏജന്റുമാർ മറ്റൊരു ദ്വീപിലേക്ക് കൊണ്ട് പോകുമെന്നും അറിയിച്ചു. ഇവർ പറയുന്നത് അനുസരിക്കാതെ മാർഗ്ഗമില്ലാത്തതിനാൽ വൈകന്നേരം നാലര മണിയോടെ രണ്ടര മണിക്കൂർ യാത്രക്ക് ശേഷം ഹിനൊവാർ എന്ന മറ്റൊരു ദ്വീപിൽ ഇറക്കി. ഇവിടെ രണ്ട പേരുടെ റൂമിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇവർക്ക് പുറത്തേക്ക് പോകാൻ കൂടി അനുവാദം നൽകുന്നില്ല. യാതൊരു നിവൃത്തിയും ഇല്ലാത്തതിനാലാണ് വളരെ ദുർഘടം പിടിച്ച ഈയൊരവസ്ഥയിൽ ഇവിടെ കഴിയുന്നതെന്ന് യാത്രക്കാർ പരിതപിച്ചു.

മാലിദ്വീപ് യാത്രയുമായി ബന്ധപ്പെട്ട ദുരിത യാത്ര നേരത്തെയും പുറത്ത് വന്നിരുന്നു. നിലവിൽ മാലിദ്വീപ് വഴി സഊദിയടക്കമുള്ള യാത്ര ഏറെ ദുരിതമായിരിക്കുകയാണ്. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും കാര്യങ്ങൾ വ്യക്തത വരുത്താതിരിക്കുകയും ചെയ്യാതിരുന്നാൽ ഓരോ യാത്രക്കാരനും ഇത്തരത്തിലുള്ള ദുരിതങ്ങൾക്ക് സാക്ഷിയാകേണ്ടി വരും.

യാത്രക്കാർ ദുരിതം നേരിട്ട് വിവരിക്കുന്നു, വീഡിയോ