തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിന്റെ മുൻവശത്തെ വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചിറക്കിയത്. രാവിലെ 7.52 ന് തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് പറന്നുയർന്ന് ഒരു മണിക്കൂർ പറന്നതോടെയാണ് വിമാനത്തിന്റെ വിൻഡ്‌ഷീൽഡിലെ വിള്ളൽ പൈലറ്റുമാരുടെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് അടിയന്തിര ലാൻഡിംഗിന് അനുമതി തേടുകയും 8:50 ഓടെ അടിയന്തര ലാൻഡിംഗിനായി തിരുവനന്തപുരത്തേക്ക് തിരിക്കുകയുമായിരുന്നു.
വിമാനത്തിൽ കാർഗോ സാധനങ്ങളും ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കാര്‍ഗോ വിമാനം ദമാമിൽ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.