അബുദാബി: യുഎഇയിൽ രണ്ടു മലയാളികൾക്ക് കൂടി ഗോൾഡൻ വിസ ലഭ്യമായി. സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ പയ്യന്നൂർ സ്വദേശി അഫി അഹമ്മദ്, ഡോക്ടറും അധ്യാപകനുമായ ഡോ: ഇ.കെ. മുഹമ്മദ് സാജിദ് എന്നിവർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.
29 വർഷമായി യു.എ.ഇയിലുള്ള അഫി അഹമ്മദ് സ്മാർട്ട് ട്രാവൽസിന്റെയും സിഗ്നേച്ചർ ട്രാവൽ ആൻഡ് ടൂറിസത്തിൻറെയും മാനേജിങ് ഡയറക്റ്ററാണ്. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപന്തിയിലുണ്ട്. അടുത്ത കാലത്ത് ജീവനക്കാരുടെ അമ്മമാർക്ക് ശമ്പള സ്കീം ഏർപ്പെടുത്തിയും ശ്രദ്ധേയമായിരുന്നു. ചെറുവത്തൂർ തുരുത്തി സ്വദേശിനി റുസീവ അഫിയാണ് ഭാര്യ. മക്കൾ: ഫഹീം അഹമ്മദ്, മുഹമ്മദ് ആതിഫ്, ഫസാൻ അഹമ്മദ്, ഹംദാൻ അഫി, അഫ്നാൻ കരീം.
നാല് വർഷം മുമ്പാണ് ഡോ. മുഹമ്മദ് സാജിദ് യു.എ.ഇ സർക്കാറിന് കീഴിലെ സ്വദേശികൾക്കായുള്ള ഇംപീരിയൽ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ക്ഷണപ്രകാരം അബൂദബിയിൽ കൺസൾട്ടൻറ് എൻഡോക്രിനോളജിസ്റ്റായി സേവനം തുടങ്ങിയത്. ചികിത്സയോടൊപ്പം വിദഗ്ധ അധ്യാപകൻ കൂടിയായ സാജിദ് നിരവധി മെഡിക്കൽ പഠിതാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
അബൂദബി ഇംപീരിയൽ ഹോസ്പിറ്റലിലെ സേവനത്തിനൊപ്പം ഖലീഫ മെഡിക്കൽ കോളജിലെ സീനിയർ ക്ലിനിക്കൽ ലെക്ചറർ കൂടിയാണ്. മുൻ മാടായി പഞ്ചായത്ത് പ്രസിഡൻറും കണ്ണൂർ യൂനിവേഴ്സിറ്റി മുൻ സെനറ്റ് അംഗവുമായിരുന്ന പി.ഒ.പി. മുഹമ്മദലിയുടെ മകനാണ്.