ദുബൈ: ജൂലൈ 21വരെ യു.എ.ഇയിലേക്ക് വിമാന സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. യു.എ.ഇ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാമെന്നും വെബ്സൈറ്റ് വ്യക്തമാക്കി. എന്നാൽ, ഈ സൗകര്യം വൺവേ യാത്രക്കാർക്ക് ലഭിക്കില്ല. നേരത്തെ ജൂലൈ ആറുവരെയാണ് യാത്രവിലക്കെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. ഇതാണിപ്പോൾ പുതുക്കിയത്.
കഴിഞ്ഞ ദിവസം അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേഴ്സ് 21വരെ വിമാന സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എയർ ഇന്ത്യ കൂടി യാത്രവിലക്ക് വ്യക്തമാക്കിയതോടെ 21ന് മുമ്പായി വിമാന സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റസ് എയർലൈൻ ജൂലൈ ഏഴ് മുതൽ സർവീസ് പുനാരാംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എമിറേറ്റ്സിെൻറ പുതിയ അറിയിപ്പുകളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.
ഏപ്രിൽ 25 മുതൽ വിലക്ക് നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ മാസം 23മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് പ്രവേശിക്കാമെന്ന ഉത്തരവ് നിലവിൽ വന്നിരുന്നുവെങ്കിലും ഇതിലെ അവ്യക്തത മൂലം ടിക്കറ്റ് വിൽപ്പന ആരംഭിച്ച ശേഷം വിമാന കമ്പനികൾ പിന്നീട് നിർത്തിവെക്കുകയായിരുന്നു.




