റിയാദ്: യെമനിലെ ഹൂതി വിഭാഗം സഊദിയുടെ തെക്ക് അതിർത്തി ഭാഗത്തേക്ക് കൂട്ട ആയുധ ഡ്രോണുകൾ അയച്ചു. എന്നാൽ വിക്ഷേപിച്ച ഏഴു സായുധ ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സഊദി നേതൃത്വത്തിലുള്ള സഖ്യത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഖമിസ് മുശൈത്തിലെ സൈനിക താവളത്തിൽ ഒരു ഡ്രോൺ വിക്ഷേപിച്ചതായി ഹൂത്തി വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
ആറ് വർഷത്തിലേറെ പഴക്കമുള്ള യെമൻ യുദ്ധത്തിൽ അതിർത്തികളിലൂടെ ഖമിസ് മുശൈത്തിനെയും മറ്റ് സഊദി നഗരങ്ങളെയും ഹൂതികൾ പതിവായി ലക്ഷ്യം വച്ചിട്ടുണ്ട്. സഊദി പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള സർക്കാരിനെ തലസ്ഥാനമായ സനയിൽ നിന്ന് ഹൂതികൾ പുറത്താക്കിയതിന് ശേഷം റിയാദിന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക സഖ്യം 2015 മാർച്ചിലാണ് യെമനിൽ അറബ് സഖ്യം ഇടപെട്ടു തുടങ്ങിയത്.
