കേരളത്തിൽ സ്വർണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനം ഇന്നും കേരളത്തിലെ വിലയിൽ പ്രതീക്ഷിക്കാമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്നലെ കേരളത്തിൽ പവന് 480 രൂപ ഉയർന്ന് പവൻവില ചരിത്രത്തിലാദ്യമായി 59,000 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വല 7,375 രൂപയുമാണ്. ഇന്നും സമാന വിലവർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് മുന്നേറുന്നതിന് ഊർജമാകുന്നതാണ് യുഎസ് ആണ്. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലെ മത്സരം ആര് ജയിക്കുമെന്ന് പ്രവചിക്കാനാകാത്ത വിധം കടുപ്പമാണ്. ആര് അടുത്ത പ്രസിഡന്റാകുമെന്ന നേരിയ സൂചനയെങ്കിലും കിട്ടിയാലേ യുഎസിന്റെ തുടർ സാമ്പത്തിക നയങ്ങളെപ്പറ്റി അനുമാനിക്കാനെങ്കിലും കഴിയൂ എന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഈ അനിശ്ചിതത്വം യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്രം എന്നിവയെയും ഓഹരി വിപണിയെയും സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഇതോടെ, നിക്ഷേപകർ ഇവയെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപത്തെ ആശ്രയിക്കുന്നതാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. യുഎസിൽ പുതിയ തൊഴിലവസരങ്ങളുടെ എണ്ണം സെപ്റ്റംബറിൽ മൂന്നര വർഷത്തെ താഴ്ചയായ 74 ലക്ഷമായി കുറഞ്ഞുവെന്ന ലേബർ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടും സ്വർണത്തിന് അനുകൂലമാണ്. ആഭ്യന്തര സമ്പദ്സ്ഥിതി ഭദ്രമല്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഫലത്തിൽ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലും പലിശ കുറയ്ക്കാനുള്ള സാധ്യത വർധിച്ചു. പലിശ കുറഞ്ഞാൽ ആനുപാതികമായി ഡോളറിന്റെ മൂല്യവും കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) താഴും. ബാങ്ക് നിക്ഷേപങ്ങളും അനാകർഷകമാകും. ഇത് സ്വർണ നിക്ഷേപങ്ങളെ കൂടുതൽ പ്രിയമുള്ളതാക്കും. ഇന്ന് രാജ്യാന്തര വില റെക്കോർഡിലേക്ക് കുതിക്കാൻ ഇതുമൊരു കാരണമാണ്.
ഇറാൻ-ഇസ്റാഈൽ സംഘർഷത്തിന് അയവില്ലാത്തത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴലാകുന്നതും കരുത്താകുന്നത് സ്വർണ നിക്ഷേപ പദ്ധതികൾക്കാണ്. പുറമേ, വിലക്കയറ്റത്തെ കൂസാതെ ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഉത്സവകാല വിൽപന വർധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂടുന്നു. ഡോളറിനെ ഒഴിവാക്കി ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കമുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ കൂട്ടിച്ചേർക്കുന്നതും ഡോളറിനെതിരായ രൂപയുടെ മൂല്യയിടിവ് മൂലം സ്വർണം ഇറക്കുമതിച്ചെലവ് വർധിച്ചതും വില വർധിക്കാനുള്ള കാരണങ്ങളാണ്. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ മാത്രം 102 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത്





