വ്യാജ വിവരങ്ങൾ നൽകി കമ്പനിയിൽ ഉത്തര കൊറിയൻ സ്വദേശിയായ ഐടി പ്രഫഷണൽ ജോലിക്ക് കയറി. നാലു മാസത്തിന് ശേഷം ഇയാളുടെ ജോലി തൃപ്തികരമല്ലെന്ന് കണ്ട കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പക്ഷെ അപ്പോഴേക്കും ഇയാൾ കമ്പനി വിവരങ്ങളെല്ലാം ആക്സസ് ചെയ്തെടുത്തിരുന്നു. ഇതുപയോഗിച്ച് ഇയാൾ കമ്പനിയെ ഭീഷണപ്പെടുത്തുകയും ചെയ്തു.
പേരു വെളിപ്പെടുത്താനാഗ്രഹമില്ലാത്ത കമ്പനിയിൽ സംഭവിച്ച പിഴവ് സൈബർ സുരക്ഷാ സ്ഥാപനമായ സെക്യൂർ വർക്ക്സാണ് പുറത്തുവിട്ടത്. വർദ്ധിച്ചു വരുന്ന ഉത്തരകൊറിയൻ സൈബർ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റത്തെ പറ്റി അവബോധം സൃഷ്ടിക്കാനാണ് കമ്പനി വിവരം പങ്കുവെച്ചത്.
കരാറടിസ്ഥാനത്തില്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന യുവാവ് ഇന്റേണല്‍ ആക്സസ് ലഭിച്ചതോടെ കമ്പനിവിവരങ്ങളെല്ലാം രഹസ്യമായി ഡൗണ്‍ലോഡ് ചെയ്തെടുത്തു. എന്നാൽ കൃത്യമായി യുവാവ് ജോലി ചെയ്യുന്നില്ല എന്ന് മനസിലാക്കിയ കമ്പനി ഇയാളെ പുറത്താക്കി. അതോടെ ഇയാൾ ആറ് അക്ക തുക നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയച്ചു. മോഷ്ടിച്ച ചില വിവരങ്ങള്ളും മെയിലിനൊപ്പം ചേർത്തിരുന്നു. ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ കമ്പനി വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയോ വില്‍ക്കുകയോ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
ഉത്തര കൊറിയക്കാരായ സൈബര്‍ കുറ്റവാളികൾ സ്ഥിരമായി ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ട്. 2022 മുതല്‍ ഇത്തരത്തിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവാവിന് കമ്പനി ആവശ്യപ്പെട്ട തുക നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ യുഎസും ദക്ഷിണ കൊറിയയും ഉത്തരകൊറിയക്കെതിരെ നേരത്തേ രംഗത്തു വന്നിട്ടുണ്ട്.

