തിരുവനന്തപുരം: പാർട്ടി സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്ന പി. സരിൻ നടത്തിയത് അച്ചടക്കലംഘനമാണെന്ന നിലപാടിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സരിനെതിരെ നടപടി വേണമന്ന് സതീശൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സരിൻ വാർത്താസമ്മേളനം നടത്തിയതിന് ശേഷവും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ പോലും സതീശൻ തയ്യാറായിട്ടില്ല.
എന്നാൽ സരിനെ അനുനയിപ്പിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇപ്പോൾ അച്ചടക്കനടപടി സ്വീകരിച്ചാൽ അത് സിപിഎമ്മിനും ബിജെപിക്കുമാണ് ഗുണകരമാവുക. അതുകൊണ്ട് തന്നെ കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ സരിനുമായി ചർച്ച നടത്തണമെന്ന നിലപാടിലാണ് സുധാകരൻ.





