മലയാളികൾക്ക് നോവായി കുഞ്ഞ് ആരാധ്യ; അമ്മയും അച്ഛനും തണുത്തു മരവിച്ച് പെട്ടികളിൽ ഒപ്പമുണ്ടെന്ന് അറിയാതെ നാട്ടിലേക്ക് മടക്കം

0
6460

പിന്നെ അച്ചൻ വന്നു എന്റെ മുഖത്ത് തലയിണ വച്ച് അമർത്തി, എനിക്ക് ശ്വാസം മുട്ടി ഞാൻ ഉറക്കെ കരഞ്ഞു. അന്നേരം അച്ചൻ കരഞ്ഞോണ്ട്  തലയണ മാറ്റി പോയി……..

ദമാം: അച്ഛന്റെ സ്നേഹവാൽസല്യങ്ങൾക്കായി ആടിയും പാടിയും കൊഞ്ചിയും ആദ്യമായി സഊദിയിലെത്തിയ ആരാധ്യ (5) അനാഥത്വം പേറി തനിച്ച് മടങ്ങാനൊരുങ്ങുമ്പോൾ സഊദി പ്രവാസികൾക്ക് വിങ്ങലാവുകയാണ്. സഊദിയിലേക്ക് തോളിലേറ്റി വന്ന അമ്മയും സഊദിയിൽ ജോലി ചെയ്ത അച്ഛനും തിരികെ മടങ്ങുന്ന വിമാനത്തിൽ  ചേതനയറ്റ് തണുത്തു മരവിച്ച് പെട്ടികളിൽ ഒപ്പമുണ്ടെന്ന് അറിയാതെയാണ് സഊദിയിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കത്തിന്റെ കൂടെ ഇന്ന് തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അൽഖോബാറിലെ തുഖ്ബയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയായ, കൊല്ലം ജില്ലയിലെ തൃക്കരുവ, കാഞ്ഞാവേളി സ്വദേശി  മംഗലത്ത് വീട്ടിൽ അനൂപ്മോഹൻ (37) ഭാര്യ രമ്യമോൾ വസന്തകുമാരി(30) എന്നിവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അസാധാരണ നിലവിളി കേട്ട് തൊട്ടടുത്തു താമസിക്കുന്നവർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ്  ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണുന്നത്.

അനുപിനെ അടുക്കളയിലെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും രമ്യയുടെ മൃതദേഹം ദിവസങ്ങളുടെ പഴക്കമുള്ള നിലയിലുമായിരുന്നു കട്ടിലിൽ കണ്ടെത്തിയത്.  സന്ദർശക വീസയിലെത്തിയതായിരുന്നു രമ്യയും ഏകമകൾ അഞ്ചുവയസ്സുകാരി ആരാധ്യയും. സാമൂഹികപ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കിയപ്പോഴാണ് ദമ്പതിമാരുടെ മരണം കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്ക് ആകെ ഞെട്ടലും നോവുമായി മാറിയത്.

ആരാധ്യക്ക് ഇനി അമ്മയില്ല കരുതലാകാൻ അച്ചനുമില്ല, അനാഥത്വത്തിന്റെ ബാല്യത്തിലേക്ക് മടക്കം

‘അമ്മ മൂന്ന് നാല് ദിവസമായി കട്ടിലിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞാൻ കുറെ വിളിച്ചു … മോൾ എത്ര വിളിച്ചിട്ടും കരഞ്ഞിട്ടും എന്റെ അമ്മ എന്നോട് ഒന്നും മിണ്ടാതെ പിണങ്ങി കിടന്നു ഒടുവിൽ ഞാനും സങ്കടത്തോടെ അമ്മയുടെ ഓരം ചേർന്നു കിടന്നു ഉറങ്ങിപ്പോയി. പിന്നെ അച്ചൻ വന്നു എന്റെ മുഖത്ത് തലയിണ വച്ച് അമർത്തി, എനിക്ക് ശ്വാസം മുട്ടി ഞാൻ ഉറക്കെ കരഞ്ഞു. അന്നേരം അച്ചൻ കരഞ്ഞോണ്ട്  തലയണ മാറ്റി പോയി.

ആരാധ്യ (ഇടത്), രമ്യമോൾ, അനൂപ്മോഹൻ (വലത്).

അച്ചൻ മോളോട് തമാശയ്ക്ക കളിച്ചതാ പോട്ടെ എന്നു കരഞ്ഞോട്ട് പറഞ്ഞു. സമാധാനിപ്പിക്കാൻ എനിക്ക് ബ്രഡ് തന്നു, മോളു കഴിച്ചോ എന്നു പറഞ്ഞു കരയാതിരിക്കാൻ മൊബൈലും കാണാൻ തന്നു. ഞാൻ കുറേ കഴിഞ്ഞ് അടുക്കളയിൽ ചെന്നപ്പോൾ അച്ചനെ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ട് ഞാൻ കുറേ തവണ അച്ചനേയും വിളിച്ചു. അച്ചനും തുറിച്ചു നോക്കി പൊക്കത്തിൽ തൂങ്ങി കിടക്കുന്നത് കണ്ട് പേടിച്ച് ഉറക്കെ  കരഞ്ഞു’.ഏറെ വർഷങ്ങളായി പ്രവാസി മരണവുമായും നിയമപ്രശ്നങ്ങളുമായൊക്കെ ബന്ധപ്പെടുന്ന താൻ പോലും സഊദി പൊലീസിനോട് ആ കൊച്ചുകുഞ്ഞ്, ആരാധ്യ നിഷ്കളങ്കമായി സംഭവങ്ങൾ വെളിപ്പെടുത്തിയത്  പരിഭാഷപ്പെടുത്തിയപ്പോൾ വിതുമ്പി പോയി എന്ന് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. തുടർന്ന് പൊലീസ് കുട്ടിയുടെ സംരക്ഷണ ചുമതല താൽക്കാലികമായി നാസ് വക്കത്തിനെ ഏൽപ്പിക്കുകയായിരുന്നു.

ഏറെ വർഷങ്ങളായി പ്രവാസി മരണവുമായും നിയമപ്രശ്നങ്ങളുമായൊക്കെ ബന്ധപ്പെടുന്ന താൻ പോലും സഊദി പൊലീസിനോട് ആ കൊച്ചുകുഞ്ഞ്, ആരാധ്യ നിഷ്കളങ്കമായി സംഭവങ്ങൾ വെളിപ്പെടുത്തിയത്  പരിഭാഷപ്പെടുത്തിയപ്പോൾ വിതുമ്പി പോയി എന്ന് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. തുടർന്ന് പൊലീസ് കുട്ടിയുടെ സംരക്ഷണ ചുമതല താൽക്കാലികമായി നാസ് വക്കത്തിനെ ഏൽപ്പിക്കുകയായിരുന്നു.

ഇനിയൊരു ബാല്യത്തിനും ഈയൊരവസ്ഥ ഉണ്ടാവരുതെയെന്ന പ്രാർഥനയോടെ അന്നു മുതൽ അവളുടെ പിഞ്ചുമനസ്സ് ഇടറാതെ കണ്ണുകൾ നിറയാൻ ഇടവരുത്താതെ മുഖമൊന്നു വാടാതെ നാസ് വക്കം തിരക്കുകൾക്കിടയിലും ഒരു കൊച്ചുമകളായി ഒപ്പം ചേർത്ത് പിടിക്കുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം തന്റെ സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലും നവോദയ കുടുംബാംഗങ്ങളുടെ വീട്ടിലുമൊക്കെ കുട്ടികൾക്കൊപ്പം സന്തോഷത്തോടെ കുസൃതിയും കളിയും ചിരിയുമായി പാറിപ്പറന്നു ജീവിക്കുകയായിരുന്നു.

മാതാപിതാക്കൾ മരിച്ച 5 വയസ്സുകാരി പൊലീസ് സ്റ്റേഷനിൽ, സാമൂഹിക പ്രവർത്തകന്റെ സഹായം തേടി പൊലീസ്

അന്നൊരു ബുധനാഴ്ച രാത്രി 9 മണിക്കാണ് സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായം അഭ്യർഥിച്ചുള്ള  പൊലീസിന്റെ വിളി വരുന്നത്. തുഖ്ബ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ രണ്ടു സൗദി വനിതകൾക്കൊപ്പം മലയാളം മാത്രം പറഞ്ഞിരിക്കുന്ന അഞ്ചുവയസ്സുകാരിയെ കാണുന്നത്. അകത്ത് കയറി സംസാരിക്കുമ്പോഴാണ് വിവരങ്ങൾ ലഭിക്കുന്നത്. എല്ലാവരോടും വളരെ പെട്ടന്ന് ഇണങ്ങുന്ന, മനോഹരമായി ചിരിച്ചു വർത്തമാനം പറയുന്ന കുഞ്ഞ് ആരാധ്യ കുറഞ്ഞ സമയംകൊണ്ട് തന്നെ മലയാളം മനസിലാക്കാൻ കഴിയാത്ത സൗദി ഉദ്യോഗസ്ഥരുടെയും മനസ്സിൽ ഇടം പിടിച്ചിരുന്നു.

നിഷ്കളങ്കമായ ആകുഞ്ഞിൽ നിന്നും  മൂന്ന് നാലു ദിവസമായി വീട്ടിൽ നടന്ന ഭീതിജനകമായ സംഭവം ചോദിച്ചു മനസ്സിലാക്കി ഉദ്യോഗസ്ഥർക്ക് പരിഭാഷപ്പെടുത്തിയപ്പോൾ കേട്ടു നിന്നവരുടെ കണ്ണുകളെയും മനസാക്ഷിയെയും ഈറനണിയിച്ചു. കോവിഡ് കാലത്ത് കൊറോണ ബാധിച്ച്  മരണമടഞ്ഞ നിരവധി പേരുടെ മൃതദേഹങ്ങൾ  ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക സംസ്കരിച്ച തനിക്ക് ഇത്തരം ഒരനുഭവം ഇതാദ്യമായിരുന്നു. പെറ്റമ്മ മരിച്ചു കിടക്കുകയാണെന്നറിയാതെ ആ മൃതദേഹത്തിനരികിൽ ഉറങ്ങേണ്ടി വന്ന ബാല്യം, തന്നെ തനിച്ചാക്കി അച്ചനും അമ്മയും മരണം വരിച്ചെന്നൊ, മരണം എന്താണെന്നൊ അറിയാത്ത  പിഞ്ചുബാലികയുടെ മുഖം ഏത് ശിലാഹൃദയത്തിലും തേങ്ങലാകും.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ അടുത്തുള്ള മുറികളിലെ താമസക്കാർ മുട്ടിവിളിച്ചെങ്കിലും  കൊച്ചു കുട്ടിക്ക് വാതിൽ തുറക്കാൻ അറിയില്ലായിരുന്നു. തുടർന്നാണ് അവിടെയുള്ള നവോദയ സാംസ്കാരികവേദിയുടെ പ്രവർത്തകർ തുഖ്ബ പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസ് എത്തി വാതിൽ തുറക്കുമ്പോൾ അഴുകി തുടങ്ങിയ രമ്യയുടെ മൃതദേഹത്തിൽ നിന്നുളള അതിരൂക്ഷ ദുർഗന്ധമായിരുന്നു പരിസരത്തെങ്ങുമെന്നും സമീപവാസികൾ പറഞ്ഞു.

തുടർ നിയമ നടപടികളും പൊലീസ് അന്വേഷണവുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരുടെയും പോസ്റ്റ്മോർട്ടം നടന്നു. ഇന്ത്യൻ എംബസിയിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നാസ് വക്കം ധരിപ്പിച്ച് ആവശ്യമായ നീക്കുപോക്കുകൾ നടത്തി. ഏറ്റവും അടുത്ത ദിവസം കുട്ടിയെ നാട്ടിലെത്തിച്ചു വീട്ടുകാരെ ഏൽപ്പിക്കാനായിരുന്നു ആദ്യ ശ്രമം . എന്നാൽ മൂവരുടേയും പാസ്പോർട്ടോ മറ്റോ രേഖകളൊ വീട്ടിൽ നിന്നും കണ്ടെത്താൻ കഴിയാത്തത് അതിനും തടസ്സമായി. അനുപിന്റെ അടുപ്പക്കാരൊടൊക്കെ പാസ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ആരിൽ നിന്നും യാതൊരുവിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ നാസ് വക്കം  വിവരങ്ങൾ എംബസിയെ ധരിപ്പിച്ച് മൂവർക്കുമായുളള  എമർജൻസി പാസ്പോർട്ട്  ലഭ്യമാക്കുകയായിരുന്നു.

യാത്രാ രേഖകൾ തയാറാക്കുമ്പോഴാണ് മരിച്ച അനൂപിനെതിരെ രണ്ടു സാമ്പത്തിക കേസുകൾ നിലവിലുള്ളതും യാത്ര നിരോധനമുള്ളതും അറിയുന്നത്. വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ ഒരു കേസ് അൽഹസയിലും മറ്റൊന്ന് ദമാമിലുമാണെന്ന് അറിഞ്ഞു. കേസ് നൽകിയിരിക്കുന്നവരെ ബന്ധപ്പെട്ടപ്പോൾ ദുരന്തവാർത്ത അറിഞ്ഞതോടെ അൽഹസയിലെ പരാതിക്കാരൻ  കേസ് പിൻവലിച്ചു. ദമാമിലെ പരാതിക്കാരൻ ആദ്യം വിസമ്മതം പറഞ്ഞുവെങ്കിലും വിവരങ്ങൾ ബോധ്യപ്പെട്ടതോടെ കേസ് പിൻവലിക്കാനുള്ള സമ്മതം അറിയിച്ചു. അതോടെയാണ് മൃതദേഹം നാട്ടിലേക്കെത്തിക്കാൻ വഴി തെളിയുന്നത്.

ഇതിനിടയിൽ ആരാധ്യയുടേയും രമ്യയുടേയും ആറുമാസ സന്ദർശന വീസ കാലാവധിയും കഴിയുകയായിരുന്നു. ഇന്ന് (തിങ്കളാഴ്ച) രാത്രി 12 ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇരുവരുടെയും മൃതദേഹംതിരുവനന്തപുരത്തെത്തിക്കും. ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിൽ  സംസ്ക്കരിക്കും. നിയമപ്രശ്നങ്ങളും നടപടികളും പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് മരിച്ച യുവദമ്പതികളുടെ ഏകമകൾ ആരാധ്യയുമായി മൃതദേഹങ്ങളെ അനുഗമിച്ച് നാട്ടിലേക്ക് ഒപ്പം പോകുന്നത്. നാട്ടിൽ കുഞ്ഞ്  ആരാധ്യയെ ഉറ്റബന്ധുക്കളെ എൽപ്പിച്ചിട്ടേ തന്റെ ഉത്തരവാദിത്വം അവസാനിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണം സാമ്പത്തിക ബാധ്യതയെന്നു സൂചന

കഴിഞ്ഞ പന്ത്രണ്ടു  വർഷമായി തുഖ്ബയിലെ  സനയ്യയിൽ വാഹനപെയിന്റിങ് വർക് ഷോപ്പ് നടത്തുകയായിരുന്നു അനൂപ് എന്ന ചെറുപ്പക്കാരൻ തരക്കേടില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.ഇതിനിടയിലെപ്പോഴോ വരുമാനത്തിന്റെ ഒഴുക്ക് കുറഞ്ഞ് തുടങ്ങി. സ്ഥാപനത്തിന് വാടക കൊടുക്കുന്നത് വൈകിതുടങ്ങി, പലപ്പോഴും തിരിച്ചും മറിച്ചും വായ്പവാങ്ങിയുമൊക്കെ മുന്നോട്ട് പോയി ക്രമേണ കടക്കാരുടെ എണ്ണം വർധിക്കുന്നതല്ലാതെ വരുമാനം വർധിച്ചില്ല. കോവിഡ് കാലത്ത് വർക് ഷോപ്പ് അടച്ചിടുകയും  പണിയില്ലാതെയായതോടെ കടബാധ്യത വർധിക്കുകയും ചെയ്തതോടെ  സാമ്പത്തിക താളം തെറ്റി തുടങ്ങി. മുടങ്ങിയ വാടക ഇനത്തിൽ  77000 റിയാൽ നൽകാനുള്ളതിന്റെ കേസ് വന്നു. ദമാമിൽ 30000 ലേറെ റിയാൽ കടം വാങ്ങിയ തുക മടക്കി നൽകാനുള്ള കേസും വന്നു. കൂടാതെ യാത്ര നിരോധനവും അനുപിനെതിരെ ഉണ്ടായി.

ഇതിനിടയിലാണ് ആറുമാസത്തെ സന്ദർശകവീസയിൽ ഭാര്യയും മകളും സൗദിയിൽ എത്തുന്നത്. വീടിന്റെ വാടകയിനത്തിലും നല്ലൊരു തുക കുടിശിഖ വരുത്തിയിരുന്നു. വാടകയടക്കം മുഴുവൻ തുകയും കൊടുത്തു തീർക്കുമെന്ന് പലരോടും അവധി പറഞ്ഞിരുന്ന ദിവസമാണ് മരിച്ചതെന്ന് അനുപിന്റെ വാട്സാപ് സന്ദേശങ്ങൾ പരിശോധിച്ചതിൽ നിന്നും മനസിലാക്കിയതെന്ന് നാസ് വക്കം പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് പോലും കണ്ടെത്താവാത്തത് ഒരു പക്ഷേ നിയമവിരുദ്ധമായിട്ടും പാസ്പോർട്ട് പോലും ഈട് വച്ച് പണം കടം വാങ്ങിയിട്ടുണ്ടാകുമെന്നും ഊഹിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക