പ്രവാസികളുടെ പ്രതിഷേധത്തിന് മുന്നിൽ തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

0
1403

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 20 കിലോയാക്കിയാണ് കുറച്ചിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറച്ചിരുന്നത്. എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ-ഇന്ത്യ  സെക്ടറിലെ യാത്രക്കാരെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന് വരെ ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വ്യോമയാന മന്ത്രാലയത്തിനും പരാതിയും നൽകിയിരുന്നു. സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചതിനെ  പ്രവാസികൾ സ്വാഗതം ചെയ്തു.