മരണസംഖ്യ ഉയരുന്നു; ജീവന്റെ തുടിപ്പുമായി ഇനിയും ആരെങ്കിലുമുണ്ടോ ? , തിരച്ചില്‍ ഊര്‍ജിതമാക്കി മുണ്ടക്കൈ

0
1415

മേപ്പാടി: തിരച്ചില്‍ ഊര്‍ജിതമാക്കി മുണ്ടക്കൈ. ദുരന്തം നാശം വിതച്ച ചൂരല്‍മലയിലും മുണ്ടക്കൈയിലും ഇനിയും മൃതദേഹങ്ങളുണ്ടോ എന്നറിയാന്‍ ശക്തമായ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നുവരുകയാണ്. 341 ആയി.

ഇനിയും ഒട്ടേറേ ആളുകളെ കണ്ടെത്താനുണ്ട്. മണ്ണില്‍ പൂണ്ടുപോയ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഇന്നെത്തും. തമിഴ്‌നാട്ടില്‍ നിന്നു നാലു കഡാവര്‍ നായ്ക്കളും ഇന്നു വയനാട്ടിലെത്തും. നിലവില്‍ ആറു നായ്ക്കളാണ് ഇപ്പോള്‍ തിരച്ചിലിന് സഹായിക്കുന്നത്.

ദുരന്തമേഖല ആറ് സോണുകളായി തിരിച്ചാണ് 40 സംഘങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ വരെയും എത്തിപ്പെടാന്‍ കഴിയാതിരുന്ന അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാം സോണുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല എന്നിവയാണ് നാലും അഞ്ചും സോണുകള്‍. പുഴയുടെ അടിവാരമാണ് അവസാനത്തെ സോണ്‍.

മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചാലിയാറിന്റെ പരിധിയില്‍ വരുന്ന ഒമ്പത് പൊലിസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തണ്ടര്‍ബോള്‍ട്ട് സേനയും വനംവകുപ്പും ചേര്‍ന്നാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സേനക്കുപുറമെ, ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), നേവി, ഡോഗ് സ്‌ക്വാഡ്, കോസ്റ്റ് ഗാര്‍ഡ്,  ബെയ്‌ലി പാലം യാഥാര്‍ഥ്യമാക്കിയ എം.ഇ.ജി എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

മാത്രമല്ല, ഹെലികോപ്ടര്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിലായിരുന്നു കോപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍. കൂടാതെ, കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. തിരച്ചില്‍ നടത്താന്‍ ഓരോ സംഘത്തിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനുമാണുള്ളത്.

തീര്‍ത്തും വ്യവസ്ഥാപിതമായ തിരച്ചില്‍ ഫലപ്രദമായി എന്നതാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളിലൂം തിരച്ചില്‍ തുടരും. പൊലിസിന്റെ ഡോഗ് സ്‌ക്വാഡുകളും രംഗത്തുണ്ട്. ഇന്നലെ ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ഇന്നും ചാലിയാറിന്റെ തീരത്തുള്ള പ്രധാന സ്റ്റേഷന്‍ പരിധികളിലെല്ലാം പരിശോധന പുരോഗമിക്കുകയാണ്.
മുണ്ടേരിയില്‍ കോപ്ടറിന് പുറമെ ഡ്രോണുകളും ഉപയോഗിക്കും.

 മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കാനായി സൈന്യം പണിത ബെയ്‌ലി പാലം യാഥാര്‍ഥ്യമായത് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ വയനാട്ടിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ സംസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്്.