മുംബൈ: കനത്ത മഴയിൽ താറുമാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം. മോശം കാലാവസ്ഥമൂലം 50ലധികം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ വഴി തിരിച്ചുവിട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ 11 വരെ മുംബൈയിലേക്കും തിരിച്ചുമുള്ള 51 വിമാനങ്ങൾ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ഇതില്‍ 42 സര്‍വീസുകള്‍ ഇന്‍ഡിഗോയുടെതാണ്. ആറ് എയർ ഇന്ത്യ വിമാനങ്ങളും രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. ഖത്തർ എയർവേയ്‌സിന്റെ ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
പലയിടത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ലോക്കൽ ട്രെയിനുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. മുംബൈയില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ലോക്കല്‍ ട്രെയിനുകള്‍ വൈകുന്നത് ജനത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്.





