അശ്ലീല ആംഗ്യം കാണിച്ചു?; ജൂഡ് ബെല്ലിങ്ഹാമിനെതിരെ അന്വേഷണം

ഡോര്‍ട്ട്മുണ്ട്: ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ. യൂറോ കപ്പ് ഫുട്‌ബോളില്‍ സ്ലൊവാക്യയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം ബെല്ലിങ്ഹാം അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. മത്സരത്തില്‍ 90 മിനിറ്റ് പിന്നിടുമ്പോഴും ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിലായിരുന്നു.

ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റിലാണ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ചത്. ഇതോടെ മത്സരം സമനിലയിലായിരുന്നു. പിന്നാലെ ഗോള്‍ ആഘോഷത്തില്‍ താരത്തിന്റെ കൈ ജനനേന്ദ്രിയത്തിന് നേരെയാണെന്നാണ് ആരോപണം. ഇതോടെ ദൃശ്യങ്ങള്‍ യുവേഫയുടെ പരിശോധനയിലാണ്.

ബെല്ലിങ്ഹാമിന്റെ ​ഗോളിൽ സമനിലയിലായ മത്സരം അധിക സമയത്തേയ്ക്ക് നീണ്ടു. ക്യാപ്റ്റൻ ഹാരി കെയ്ന്റെ ​ഗോളിൽ ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ജയിച്ചുകയറി. സ്ലൊവാക്യയുടെ അട്ടിമറി സ്വപ്നങ്ങൾ പൊലിയുകയും ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തിയെത്തിയ സ്വിറ്റ്സർലൻഡ് ആണ് ക്വാർട്ടറിൽ ഇം​ഗ്ലണ്ടിന്റെ എതിരാളികൾ.