ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിക്കുന്നത് മോദി സർക്കാരിന്റെ പിടിപ്പുകേട് മൂലമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പശ്ചിമബംഗാളിൽ ഇന്നുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ട്രെയിനപകടങ്ങൾ വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, മോദി സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.
“പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടം അതീവ ദുഃഖകരമാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള സഹകരണങ്ങൾക്കും കോൺഗ്രസ് പ്രവർത്തകരും പൂർണ പിന്തുണ ആവശ്യപ്പെടുകയാണ്. ഇരയായവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ട്രെയിൻ അപകടങ്ങൾ രാജ്യത്ത് ഗണ്യമായി വർധിച്ചു. മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും ഫലം മാത്രമാണത്. ദിവസേന എത്രയധികം ആളുകൾക്കാണ് ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത്.
ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയ്ക്ക് ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സർക്കാരിന്റെ അവജ്ഞയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല”. രാഹുൽ കുറിച്ചു.





