ഇടുപ്പിൽ ഇരട്ട അവയവങ്ങളുമായി ജനിച്ച കുട്ടിയെ ഇന്ന് റിയാദിൽ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കും, പ്രാർത്ഥനയോടെ ലോകം

0
2446

റിയാദ്: ഇരട്ട അവയവങ്ങളുമായി ജനിച്ച കുട്ടിയെ ഇന്ന് റിയാദിൽ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കും. ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് യമനിലെ യെമനിലെ അൽ മഹ്‌റ ഗവർണറേറ്റിൽ നിന്നുള്ള ആയിഷ അഹമ്മദ് സയീദ് മഹൈമുദ് എന്ന പിഞ്ചു കുഞ്ഞിനെ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കുന്നത്. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ മിനിസ്ട്രി ഓഫ് നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ഇന്നാണ് മണിക്കൂറുകൾ നീണ്ട ശസ്‌ത്രക്രിയ ക്രമീകരിച്ചിരിക്കുന്നതെന്ന് റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ: അബ്ദുല്ല അൽ റബീഅയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എട്ടര മണിക്കൂർ നീളുന്ന ശസ്‌ത്രക്രിയയിൽ 25 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സിംഗ് സ്റ്റാഫും പങ്കെടുക്കുമെന്ന് മെഡിക്കൽ സർജിക്കൽ ടീം മേധാവി കൂടിയായ അബ്ദുല്ല അൽ റബീഅ പറഞ്ഞു. എട്ട് ഘട്ടങ്ങളിലായിട്ടാണ് ശസ്‌ത്രക്രിയ നടത്തുന്നത്. ഇടുപ്പിനു താഴെ മറ്റൊരു ഇരട്ട കാലുകളുമായാണ് ആയിഷ പ്രസവിക്കപ്പെട്ടത്. ഇത് വളരെ സൂക്ഷ്‌മമായി നീക്കം ചെയ്യുന്നതിനായാണ് നീണ്ട ശസ്‌ത്രക്രിയ. കൂടാതെ, മൂത്രസഞ്ചിയുടെ താഴ്ഭാഗത്തും പ്രത്യുൽപാദന വ്യവസ്ഥയിലും വൈകല്യങ്ങളുണ്ടെന്നും സംഘം വിശദീകരിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ മാനുഷികതയുടെ വ്യത്യസ്‌ത മുഖം വെളിപ്പെടുത്തുന്ന ഡോ: അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തുന്ന സംയോജിത ഇരട്ടകളുടെ അമ്പതാമത്തെ ശസ്ത്രക്രിയാ വേർതിരിക്കലാണിത്. ഈ കാലയളവിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 117 സയാമീസ് ഇരട്ട കേസുകളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമായി ഒട്ടിച്ചേർന്ന ഇരട്ടകൾക്കായി അവസാനം നടത്തിയ ശാസ്ത്രക്രിയയും വിജയകരമായിരുന്നു.