ലണ്ടൻ: ബ്രിട്ടനിൽ 26കാരിയുടെ കൊലപാതകത്തിൽ ഒടുവിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതു താൻ തന്നെയാണെന്നു സമ്മതിച്ച് 28കാരനായ ഭർത്താവ്. ക്രൂരമായ കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്.
2023 മാർച്ചിലാണ് നിക്കോളാസ് നെറ്റ്‌സൺ എന്ന 28കാരൻ ഭാര്യ ഹോളി ബ്രാംലിയെ(26) ക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെ കുത്തിക്കൊന്ന ശേഷം 200ലേറെ കഷണങ്ങളാക്കി വീടിന്റെ അടുക്കളയിൽ ഒരാഴ്ചയോളം സൂക്ഷിച്ചു. ഒരാഴ്ചയ്ക്കുശേഷം സുഹൃത്തിന്റെ സഹായത്തോടെ ശരീരാവയവങ്ങൾ നദിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു വർഷത്തോളം പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിനൽകാതിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കുറ്റസമ്മതം നടത്തിയത്.
കിടപ്പുമുറിയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്. ബ്രാംലിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയായിരുന്നു കൊലപാതകം. തുടർന്ന് മൃതദേഹം കുളിമുറിയിലെത്തിച്ച് തുണ്ടംതുണ്ടമാക്കി പ്ലാസ്റ്റിക് ബാഗിലാക്കി. ശേഷം അടുക്കളയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ലാർഡറിൽ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം സുഹൃത്തിന്റെ സഹായത്തോടെ ശരീരഭാഗങ്ങൾ അടുത്തുള്ള വിഥം നദിയിൽ തള്ളുകയായിരുന്നു. വെറും 50 പൗണ്ട്(ഏകദേശം 5,000 രൂപ) ആണ് ഇതിനായി ഇയാൾ സുഹൃത്തിനു നൽകിയതെന്ന് വെളിപ്പെടുത്തലിൽ പറയുന്നു.
തൊട്ടടുത്ത ദിവസം നദിയിലൂടെ ഒഴുകുന്ന പ്ലാസ്റ്റിക് ബാഗുകൾ നാട്ടുകാർ കണ്ടെത്തി. ഇതിൽനിന്ന് കൈയും യുവതിയുടെ തലയുമാണു കണ്ടെടുത്തത്. തുടർന്ന് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ കൂടുതൽ ബാഗുകൾ കണ്ടെത്തി. ആകെ 224 ശരീരഭാഗങ്ങളാണ് ഇവയിലുണ്ടായിരുന്നത്. സംഭവത്തിൽ നെറ്റ്‌സണിനെ പൊലീസ് പലതവണ ചോദ്യംചെയ്‌തെങ്കിലും ഒരിക്കൽപോലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. സ്വന്തം ഭാര്യയെ കൊന്നാൽ തനിക്ക് എന്താണു കിട്ടാൻ പോകുന്നതെന്നായിരുന്നു ഇയാളുടെ വാദം.
പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം നടത്തിയത്. ബ്രാംലിയും നെറ്റ്‌സണും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ, മാസങ്ങളായി മകളെ കാണാൻ തങ്ങളെ അനുവദിക്കുകയോ വീട്ടിലേക്ക് വിടുകയോ ചെയ്തിരുന്നില്ലെന്ന് ബ്രാംലിയുടെ മാതാവ് കോടതിയിൽ വെളിപ്പെടുത്തി. ഇരുവരും വേർപിരിയാനിരിക്കെയാണു ക്രൂരകകൃത്യം നടക്കുന്നത്.
കൊലപാതകത്തിൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി നെറ്റ്‌സണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറിന് ചികിത്സ തുടരുന്നയാളാണ് നിക്കോളാസ് നെറ്റ്‌സണെന്നും ഇതാണു കൃത്യത്തിലേക്കു നയിച്ചതെന്നുമാണ് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.




