ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ്ടി, എസ്ടി കമ്മിഷൻ

0
1119

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പരാമർശത്തിൽ സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും, അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ആർഎൽവി രാമകൃഷ്ണൻ.

ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ അധിക്ഷേപം പരാമർശങ്ങൾ. സത്യഭാമ മുമ്പും തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇതുപോലെ ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയതോടെ വലിയ പിന്തുണയാണ് രാമകൃഷ്ണന് ലഭിക്കുന്നത്. കേവലം നിറത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇത്തരം വിവേചനങ്ങളെന്നും ജാതിയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്നും കലാസാംസ്കാരി രം​ഗത്തുള്ളവർ പറയുന്നു. സോഷ്യൽ മിഡിയയിൽ സംഭവത്തെ കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് സത്യഭാമയ്ക്കെതിരെ നിയമനടപടികളും വരുന്നത്.