‘വെള്ളം അടച്ചുവച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴും’; ക്ലിഫ് ഹൗസിന്റെ ദൈന്യത വിവരിച്ച് മുഖ്യമന്ത്രി

0
1528

തിരുവനന്തപുരം: സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്?  രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോൾ ‌അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടി മൂത്രം വീഴുമെന്നതിനാൽ വെള്ളം അടച്ചു തന്നെ വച്ചിരിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം’’– മുഖ്യമന്ത്രി പറഞ്ഞു. 

കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫിസേഴ്സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.  ‘‘പ്രശസ്തമായ ഗെസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിനു വിട്ടിരിക്കുകയാണ്. കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്’’–മുഖ്യമന്ത്രി പറഞ്ഞു. 

അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗെസ്റ്റ് ഹൗസുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം. സബ് കലക്ടറായി നിയമിച്ച വേളയിൽ താമസസൗകര്യത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചീഫ് സെക്രട്ടറി ഡോ.വി. വേണു  പ്രസംഗത്തിനിടെ അക്കമിട്ടു നിരത്തി. റവന്യു സെക്രട്ടറി എ.ജയതിലക്, പ്ലാനിങ് സെക്രട്ടറി പുനീത് കുമാർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ (ബിൽഡിങ്സ്) എൽ.ബീന എന്നിവർ പ്രസംഗിച്ചു. 

ആക്കുളത്ത് സർക്കാർ ഏറ്റെടുത്ത രണ്ടേരയേക്കർ റവന്യു ഭൂമിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കായി പൊതുമരാമത്ത് വകുപ്പ് താമസസൗകര്യം ഒരുക്കുന്നത്.  രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഫ്ലാറ്റുകൾ  നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് കരാർ. ഊരാളുങ്കലിനാണ് നിർമാണ ചുമതലയെങ്കിൽ പ്രശ്നമല്ലെന്നും, കൃത്യസമയത്ത് പണി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക