ന്യൂഡൽഹി: ഗുരുഗ്രാമിൽ മോഷണക്കുറ്റമാരോപിച്ച് 14കാരിയെ കുത്തിക്കൊന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം. രേഖ താപ്പയെന്ന 14കാരിയാണ് കൊല്ലപ്പെട്ടത്. 2019ൽ കുടുംബത്തോടൊപ്പം നേപ്പാളിൽ നിന്നും ഡൽഹിയിലെത്തിയതായിരുന്നു താപ്പ.
കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നു രാജു ബഹാദൂറിനായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബഹാദൂറിനെ കണ്ടെത്താനായി റെയ്ഡുകൾ ഉൾപ്പടെ നടത്തുന്നുണ്ടെന്ന് അസിസ്റ്റന്റ് കമീഷണർ വരുൺ കുമാർ ദഹിയ പറഞ്ഞു.
വൈകീട്ട് ആറരക്ക് ജോലിക്ക് പോകുമ്പോഴാണ് താൻ മകളെ അവസാനമായി കണ്ടതെന്ന് പിതാവ് ഗ്യാനു താപ്പ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സെക്ടർ 29ലെ നൈറ്റ് ക്ലബിൽ ജോലി ചെയ്യുകയായിരുന്നു രേഖ താപ്പ. ഒമ്പത് മണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ ഫോണിൽ വിളിച്ചു.
ഉടൻ തന്നെ സമീപത്തെ മാർക്കറ്റുകളിൽ മകളെ അന്വേഷിച്ച് ഇറങ്ങി. അയൽക്കാരോട് പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നും പിതാവ് ഗ്യാനു താപ്പ പറഞ്ഞു.
അന്വേഷണത്തിനിടെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബഹാദൂറിന്റെ ഫ്ലാറ്റ് തുറന്ന് കിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് ബഹാദൂറിന്റെ ഫോൺ നഷ്ടമായിരുന്നു. തന്റെ മകളാണ് ഫോൺ എടുത്തതെന്ന് ബഹാദൂർ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഫോൺ എടുത്തിട്ടില്ലെന്നായിരുന്നു മകൾ പറഞ്ഞത്. അന്നു മുതൽ ബഹാദൂറിന് മകളോട് വൈരാഗ്യമായിരുന്നുവെന്നും പിതാവ് മൊഴി നൽകി.




