കൊടി ഉയര്‍ന്നു; ചരിത്രം പിറക്കുന്നു

0
1895

ബംഗളൂരു: നവോഥാനത്തിന്റെ ചരിത്രം സൃഷ്ടിച്ച പണ്ഡിത പ്രസ്ഥാനത്തിന്റെ കൊടി ബംഗളൂരു ശംസുല്‍ ഉലമാ നഗറില്‍ വാനിലേക്കുയര്‍ന്നു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് തക്ബീര്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കൊടി ഉയര്‍ത്തി. മദീനാ മുനവ്വറയുടെ ഖുബ്ബ ഉല്ലേഖനം ചെയ്ത സാമുദായ പുരോഗതിയുടെ കൊടിയടയാളങ്ങള്‍ ദേശീയ തലത്തില്‍ പുതുചലനം സൃഷിടിക്കുന്നതിന്റെ വിളംബരം കൂടിയാണ് ബംഗളൂരു പാലസ് മൈതാനത്തെ അഭിമാന ദൃശ്യങ്ങള്‍.

ഇന്ന് രാവിലെ പത്തിന് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, ഉമറാക്കള്‍, സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സുന്നീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ വലിയ സദസാണ് പങ്കെടുത്തത്.

പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി രാവിലെ ബംഗളൂരു തവക്കല്‍ മസ്താന്‍ ദര്‍ഗയില്‍ സിയാറത്ത് നടന്നു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു.എം അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമ്മേളന പരിപാടികളുടെ ഭാഗമായി ഉച്ചക്ക് മുമ്പ് കര്‍ണാടക എസ്.കെ.എസ്.എസ്.എസ്.എഫ് വിഖായ സംഗമം, ട്രന്റ് സംഗമം എന്നിവ ഖുദൂ സാഹബ് ഈദ് ഗാഹില്‍ നടക്കുന്നു. ഉച്ചക്ക് ഒരു മണിക്ക് സമസ്ത മുശാവറ യോഗം ചേരും. അഞ്ച് മണിക്ക് സമ്മേളനം ആരംഭിക്കും.