ദീര്‍ഘകാലത്തെ തെറ്റായ രോഗനിര്‍ണയം; ഇല്ലാത്ത രോഗത്തിന് 12 വര്‍ഷം മരുന്ന് കഴിച്ചു നഷ്ടപരിഹാരം തേടി യുവാവ് കോടതിയിൽ

0
1341

കുവൈത്ത് സിറ്റി: ദീര്‍ഘകാലത്തെ
തെറ്റായ രോഗനിര്‍ണയവും ചികിത്സയും മൂലം കുവൈത്ത് സ്വദേശിയായ യുവാവിന് വന്ധ്യതയും കാഴ്ചക്കുറവും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ്. ദീര്‍ഘകാലത്തെ തെറ്റായ രോഗനിര്‍ണയവും ഇതേ തുടര്‍ന്ന് 12 വര്‍ഷം മരുന്ന് കഴിച്ചതും കാരണമാണ് തനിക്ക് വന്ധ്യതയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളും സംഭവിച്ചതെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരത്തിനായി സ്വദേശി കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ്  അഭിഭാഷകനായ മുസ്തഫ മുല്ല യൂസഫ്. പ്രമേഹത്തിന് വളരെ കാലമായി ചികിത്സയിലായിരുന്ന യുവാവിന് പിന്നീട് ഈ രോ​ഗം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. 12 വർഷം മുമ്പ് ആരോഗ്യനില പരിശോധിക്കാൻ ആശുപത്രിയിലെത്തിയ അവിവാഹിതനായ യുവാവാണ് തന്റെ കക്ഷിയെന്ന് അഭിഭാഷകൻ മുസ്തഫ വിശദീകരിച്ചു.

തനിക്ക് പ്രമേഹമുണ്ടെന്ന് പറഞ്ഞപ്പോൾ യുവാവ് ശരിക്കും ഞെട്ടുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം 12 വർഷത്തിലുടനീളം അദ്ദേഹം മരുന്നുകൾ കഴിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ ആശുപത്രിയിൽ എത്തിയപ്പോൾ പ്രമേഹമില്ലെന്ന് മറ്റൊരു ഡോക്ടർ അറിയിക്കുകയായിരുന്നു. മരുന്നുകൾ കഴിച്ച് വന്ധ്യതയുണ്ടായെന്നും ഡോക്ടർ അറിയിച്ചതായി യുവാവ് പറയുന്നു.