ജിദ്ദ: സഊദിയിൽ എൻജിനീയറിംഗ് പ്രൊഫഷനുകളിൽ 25 ശതമാനം സൗദിവൽകരണം. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിംഗ് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം സൗദിവത്കരിക്കാൻ തീരുമാനിച്ചത്.
പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം പുറപ്പെടുവിച്ചത്. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിംഗ് എഞ്ചിനീയർ തൊഴിലുകളാണ് സൗദിവത്കരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്കിടയിലാണ് തീരുമാനം. സിവിൽ എഞ്ചിനീയർ, ഇന്റീരിയർ ഡിസൈൻ എഞ്ചിനീയർ, സിറ്റി പ്ലാനിംഗ് എഞ്ചിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എഞ്ചിനീയർ, സർവേയിംഗ് എഞ്ചിനീയർ എന്നിങ്ങനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.




