തട്ടിപ്പുകള്‍ പല വിധം; 2,500 രൂപയ്ക്ക് 150 രൂപ ക്യാഷ്ബാക്ക്; കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 95,000 രൂപ

0
1387

കര്‍ണ്ണാടകയിലെ ഹൊസപാല്യ പ്രദേശത്തെ ഒരു മസാലക്കട ഉടമയായ സുരേഷ് എം (49) എന്ന വ്യാപാരിക്ക് നഷ്ടമായത് 95,000 രൂപ. അതും കണ്‍മുന്നില്‍ നിന്ന് സ്വന്തം അക്കൌണ്ടിലെ പണം മറ്റൊരക്കൌണ്ടിലേക്ക് പോകുന്നതിന് അദ്ദേഹം സാക്ഷിയായിരുന്നെങ്കിലും കാര്യമറിഞ്ഞത് പണം പോയി കുറച്ച് കഴിഞ്ഞ് മാത്രം.  

ഡിജിറ്റൽ പേയ്മെന്‍റ് ആപ്ലിക്കേഷന്‍റെ ആളാണെന്ന് പറഞ്ഞാണ് അയാള്‍ തന്നെ കാണാന്‍ എത്തിയതെന്ന് സുരേഷ് പറയുന്നു. ആദ്യം അയാള്‍ തനിക്ക് വായ്പ വാഗ്ദാനം ചെയ്തു. ചെറിയ തുക പലിശമാത്രേ ഉണ്ടായിരുന്നെങ്കിലും വായ്പ ആവശ്യമില്ലാതിരുന്നതിനാല്‍ അത് വേണ്ടെന്ന് അറിയിച്ചു. അപ്പോള്‍ അയാള്‍ പേടിഎം ഇടപാടുകള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ടോയെന്ന് ചോദിച്ചു.

ഇല്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് 10 വര്‍ഷമായി ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ടെന്നും 2,500 രൂപയുടെ ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ 150 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ടെന്ന് അയാള്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ ഒരു വര്‍ഷമായി പേടിഎം ഉപയോഗിക്കുകയാണെന്നും തനിക്ക് ഇതുവരെ ക്യാഷ്ബാക്ക് ലഭിച്ചിട്ടില്ലെന്നും സുരേഷ് അറിയിച്ചു. 

ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിക്കാന്‍ ഫോണിലെ ആപ്പില്‍ ചില ക്രമീകരണങ്ങള്‍ നടത്തണമെന്നും അയാള്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ സേവനം സജീവമായോ എന്ന് പരിശോധിക്കാന്‍ അയാള്‍ തന്നോട് ഒരു രൂപ അയാളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.

ഇങ്ങനെ മൂന്ന് തവണ ഒരു രൂപ വച്ച് നല്‍കിയപ്പോഴും ക്യാഷ്ബാക്ക് ആക്റ്റിവേഷൻ സന്ദേശമൊന്നും ലഭിച്ചില്ല, തുടര്‍ന്ന് അയാള്‍ പരിശോധിക്കാനായി തന്‍റെ ഫോണ്‍ വാങ്ങുകയും അല്പ സമയത്തിനുള്ളില്‍ തിരിച്ച് നല്‍കിക്കൊണ്ട് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആക്ടിവ് ആകുമെന്നും പറഞ്ഞ് അയാള്‍ പോയി. തുടര്‍ന്ന് ഫോണ്‍ തിരിച്ച് കിട്ടിയപ്പോള്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫ് ആയി കിടക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. അങ്ങനെ അടുത്ത കടക്കാരന്‍റെ സഹായത്താല്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിച്ചതിന് പിന്നാലെ സുരേഷിന് 95,000 രൂപ അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചെന്ന് സന്ദേശമെത്തി. 

അപ്പോഴാണ് താന്‍റെ ഫോണില്‍ പേടിഎം ക്യാഷ് ബാക്ക് ഓഫര്‍ സജ്ജീകരിക്കാനായി ഫോണ്‍ വാങ്ങിയയാള്‍ തന്‍റെ അക്കൌണ്ടില്‍ നിന്നും പണം വകമാറ്റിയെന്ന് സുരേഷിന് മനസിലായത്. മൂന്ന് തവണ തന്നെ കൊണ്ട് ഒരു രൂപ വച്ച് മൂന്ന് തവണ അയാളുടെ അക്കൌണ്ടിലേക്ക് പണമയച്ച സമയം അയാള്‍ തന്‍റെ പേടിഎം പാസ്‍വേഡ് മനസിലാക്കിയെന്ന് സുരേഷ് പിന്നീട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പിന്നാലെ സുരേഷ് ബന്ദേപാളയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.