സഊദി അറേബ്യ ബ്രഹ്മാണ്ഡ പദ്ധതിക്ക്; യുഎഇ വീഴുമോ? കമ്പനികളുടെ ഒഴുക്ക് തുടങ്ങി

0
2011

റിയാദ്: സഊദി അറേബ്യ വന്‍ പദ്ധതിക്ക് ഒരുങ്ങുന്നു. എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം ലക്ഷക്കണക്കിന് ജോലി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഒരുക്കുന്നത്. വിദേശ കമ്പനികളെ സഊദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഭരണകൂടം. സഊദി അറേബ്യ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് മാത്രമാണ് പുതിയ ഇളവ് ലഭിക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അടിസ്ഥാന സൗകര്യ മേഖലയിലും മറ്റും കോടികളുടെ നിക്ഷേപം നടത്തുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവിടെ നടക്കുന്ന മിക്ക പ്രവൃത്തികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് വിദേശ കമ്പനികളാണ്. എന്നാല്‍ വിദേശ രാജ്യങ്ങള്‍ കേന്ദ്രമായുള്ള കമ്പനികള്‍ക്ക് സൗദിയുടെ കരാറുകള്‍ ലഭിക്കുന്നത് വൈകാതെ നിര്‍ത്തിവച്ചേക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദേശ കമ്പനികളുടെ മേഖലാ ആസ്ഥാനം സഊദി അറേബ്യയില്‍ സ്ഥാപിക്കൂ എന്നാണ് സഊദിയുടെ പുതിയ ആവശ്യം. ഇത്തരം കമ്പനികള്‍ക്ക് വലിയ തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. കോര്‍പറേറ്റ് ആദായ നികുതിയില്‍ 30 വര്‍ഷത്തേക്കുള്ള ഇളവ് ഉള്‍പ്പെടെയാണ് പ്രഖ്യാപനം. ഇത്രയും ഇളവ് ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്ക കമ്പനികളും പശ്ചിമേഷ്യയിലെ ആസ്ഥാനം സഊദിയിലേക്ക് മാറ്റിയേക്കും.

മേഖലാ ആസ്ഥാനം സഊദിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പനികള്‍ക്ക് മാത്രമേ സഊദിയിലെ കരാറുകള്‍ നല്‍കൂ എന്ന് 2021 ഫെബ്രുവരിയില്‍ സഊദി പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ഒന്ന് മുതല്‍ ഈ പദ്ധതി നടപ്പാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കൂടുതല്‍ വരുമാന മാര്‍ഗം കണ്ടെത്തണമെന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

കൂടുതല്‍ കമ്പനികള്‍ സഊദി അറേബ്യയിലേക്ക് ആസ്ഥാനം മാറ്റുന്നത് ജിസിസി രാജ്യമായ യുഎഇക്ക് ക്ഷീണമായേക്കും. കാരണം, പല ലോകോത്തര കമ്പനികളുടെയും മേഖലാ ആസ്ഥാനം ദുബൈ ആണ്. സഊദിയുടെ പുതിയ പ്രഖ്യാപനത്തോടെ ഇതില്‍ മാറ്റം വന്നേക്കും. സഊദി അറേബ്യയിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യവും ഇതിലൂടെ ബിന്‍ സല്‍മാനുണ്ട്.

ആദായ നികുതി പൂര്‍ണമായും ഒഴിവാക്കുക, 30 വര്‍ഷത്തേക്ക് ആദായ നികുതിയില്‍ ഇളവ് നല്‍കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് കമ്പനികള്‍ക്ക് സഊദി നല്‍കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നത് മുതല്‍ നികുതി ഇളവ് നല്‍കും. ഇതുവരെ ഈ പദ്ധതിയില്‍ 200 വിദേശ കമ്പനികള്‍ ഭാഗമായിട്ടുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

നിയോം സിറ്റി ഉള്‍പ്പെടെ വന്‍കിട പദ്ധതികളാണ് സഊദിയില്‍ പുരോഗമിക്കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ ടവര്‍ സ്ഥാപിക്കാനും സഊദിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമാകുന്നതെല്ലാം വിദേശ കമ്പനികളാണ്. പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ വിദേശ കമ്പനികള്‍ സഊദിയിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. 2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ്, 2030ലെ വേള്‍ഡ് എക്‌സപോ എന്നിവയെല്ലാം സഊദിയിലാണ് നടക്കാന്‍ പോകുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക