ഓഡിറ്റോറിയത്തിലുണ്ടായിരുന്നത്
ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വിദ്യാർത്ഥികൾ.
500 മുതൽ 600 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന വേദിയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പരിപാടി കാണാനായി നിലയുറപ്പിച്ചിരുന്നു.
എന്നാൽ മഴ പെയ്തതോടെ അടച്ചിട്ട ഗേറ്റ് തുറന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ സംഗീത നിശ ദുരന്തത്തിലേക്ക് വഴി മാറുകയായിരുന്നു. കുട്ടികൾക്ക് തന്നെയായിരുന്നു തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല നൽകിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വിദ്യാർത്ഥികൾ ഇരച്ചെത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. ആദ്യം വന്നവർ വീണതോടെ പിന്നാലെ വന്നവരും ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിദ്യാർത്ഥി പറയുന്നതിങ്ങനെ : ‘നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു നടന്നത്. പരിപാടി ആരംഭിച്ചയുടൻ ഗേറ്റ് തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും കുട്ടികളെല്ലാം അകത്തേക്ക് കയറി.
ഇത് ഓപ്പൺ എയറായ താഴേക്ക് സ്റ്റെപ്പുകളുള്ള ഓഡിറ്റോറിയമാണ്. ആദ്യം വന്നവർ തന്നെ താഴേക്ക് വീണു. ഇതിന് പിന്നാലെ വന്നവരും ലെയറായി വീഴുകയായിരുന്നു. ടീ-ഷർട്ടും ടാഗും ഉള്ളവരെ മാത്രമാണ് കയറ്റിയിരുന്നത്’ വിദ്യാർത്ഥി പറഞ്ഞു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി പ്രതികരിച്ചു.




