ഗാസയിലേക്ക് സഹായമെത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്; ട്രക്കുകള്‍ ഈജിപ്തില്‍നിന്നു റഫാ അതിര്‍ത്തി വഴി ഗാസയിലേക്കു കടന്നു തുടങ്ങി – വീഡിയോ

0
1986

ഗാസയിലേക്ക് സഹായമെത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. സഹായവുമായി എത്തിയ ട്രക്കുകള്‍ ഈജിപ്തില്‍നിന്നു റഫാ അതിര്‍ത്തി വഴി ഗാസയിലേക്കു കടന്നു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരും ഈജ്പിത് റെഡ് ക്രെസന്റ് അധികൃതരുമാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നത്. ദിവസം 20 ട്രക്കുകള്‍ മാത്രമാവും ആദ്യം കടത്തിവിടുക.

48 മണിക്കൂറിനുള്ളില്‍ ട്രക്കുകള്‍ ഗാസയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസമായ ഇന്ന് നിരവധി ട്രക്കുകള്‍ ഗാസയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. 

ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഫാ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.”ഈ ട്രക്കുകള്‍ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങള്‍ക്കു മരണത്തില്‍നിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്” എന്നാണു ഗുട്ടെറസ് പറഞ്ഞത്.

”ഈ ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.” മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിര്‍ത്തിയിലെത്തിയ ഗുട്ടെറസിനു മുന്നില്‍ ഈജിപ്തിലെ പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തി.