ഇന്ത്യയുടെ ആയിത്തിലധികം വരുന്ന സൈനികര്‍ ഇസ്റാഈലിന്റെ അതിര്‍ത്തി മേഖലയില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്
ദുബൈ: ഇസ്റാഈലും പലസ്തീനും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയില്‍ തുടരുകയാണ്. ഗാസയില്‍ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. കുട്ടികളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരുടെ ജീവനെടുത്ത യുദ്ധം തുടരുന്നതില്‍ ലോകജനത ആശങ്കയിലാണ്. എന്നാല്‍ മേഖല യുദ്ധക്കളമാകുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു ആകുലത കൂടിയുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയുടെ ആയിത്തിലധികം വരുന്ന സൈനികര്‍ ഇസ്റാഈലിന്റെ അതിര്‍ത്തി മേഖലയില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ലബ്‌നാനുമായും സിറിയയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഇവരുള്ളത്. നിലവില്‍ യുദ്ധം നടക്കുന്ന ഇസ്റാഈല്‍-ഗാസ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരില്ല. എന്നാല്‍ ലബ്‌നാനിലേക്ക് ഏത് സമയവും യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമാധാന സേന തമ്പടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്ത്യന്‍ സൈനികരും. ലബ്‌നാന്‍ ഇസ്റാഈൽ അതിര്‍ത്തിയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 10500 സൈനികരാണുള്ളത്. ഇതില്‍ ഇന്ത്യയുടെ 900 സൈനികരും ഉള്‍പ്പെടും. മേഖലയില്‍ സമാധാനം കാത്തുസൂക്ഷിക്കുക എന്ന ദൗത്യമാണ് യുഎന്‍ സേനയ്ക്കുള്ളത്.
യുഎന്‍ ഇന്ററിം ഫോഴ്‌സ് ഇന്‍ ലബ്‌നാന്‍ എന്ന സേനയുടെ ഭാഗമായിട്ടാണ് 900 ഇന്ത്യന്‍ സൈനികര്‍ സേവനം അനുഷ്ടിക്കുന്നത്. ഇവിടെയുള്ള അതിര്‍ത്തി മേഖലയില്‍ 110 കിലോമീറ്റര്‍ ബ്ലൂ ലൈന്‍ ആയി തിരിച്ചിട്ടുണ്ട്. ഇവിടെയാണ് യുഎന്‍ സേന ക്യാമ്പ് ചെയ്യുന്നത്. നേരത്തെ ഇസ്റാഈല്‍-ലബ്‌നാന്‍ സൈനികര്‍ ഏറ്റുമുട്ടിയ ചരിത്രം ഈ മേഖലയ്ക്കുണ്ട്.
ഇസ്റാഈല്‍ സിറിയ അതിര്‍ത്തി പ്രദേശമായ ഗൊലാന്‍ കുന്നുകളില്‍ ഇന്ത്യയുടെ 200 സൈനികരാണുള്ളത്. യുഎന്‍ ഡിഎസ്എന്‍ഗേജ്‌മെന്റ് ഫോഴ്‌സ് എന്ന സേനയുടെ ഭാഗമായിട്ടാണിവര്‍ സേവനം അനുഷ്ടിക്കുന്നത്. ഈ മേഖലകളെല്ലാം 1967ലെ യുദ്ധത്തില്‍ ഇസ്റാഈല്‍ സൈന്യം അധീനതയിലാക്കിയിരുന്നു. 1978ലാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ യുഎന്‍ സേന മേഖലയിലെത്തിയത്.
ഇതിന് ശേഷവും മേഖലയില്‍ യുദ്ധം നടന്നിട്ടുണ്ട്. ഇസ്റാഈല്‍ സൈന്യവും ലബ്‌നാനിലെ ഹിസ്ബുല്ലയുമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇറാന്റെ പിന്തുണയുള്ള ലബ്‌നാനിലെ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുല്ല. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയിലെ സുരക്ഷ ഹിസ്ബുല്ലയ്ക്കാണ് ലബ്‌നാന്‍ ഭരണകൂടം നല്‍കിയിട്ടുള്ളത്. കഴിഞ്ഞാഴ്ചയും ഇസ്റാഈലും ഹിസ്ബുല്ലയും കൊമ്പുകോര്‍ത്തിരുന്നു.
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല കഴിഞ്ഞാഴ്ച റോക്കറ്റാക്രമണം നടത്തുകയും ഇസ്റാഈലല്‍ തിരിച്ച് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇസ്റാഈലില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. സിറിയയിലെ രണ്ട് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍ നടത്തിയ മിസൈല്‍ ആക്രമണവും മേഖലയില്‍ ഭീതി പരത്തിയിട്ടുണ്ട്. 1948 മുതല്‍ ഇന്ത്യ യുഎന്‍ സമാധാന സേനയുടെ ഭാഗമാണ്. നിലവില്‍ 5934 ഇന്ത്യന്‍ സൈനികരാണ് യുഎന്‍ സേനയിലുള്ളത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




