കൊച്ചി: ഭക്ഷണം പാകം ചെയ്ത് നൽകിയില്ല. വിവാഹ മോചനം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ പരാമർശം. ബന്ധുക്കളുടെ മുന്നിൽ വെച്ച് ഭാര്യ അപമാനിച്ചെന്നും ഭക്ഷണം ഉണ്ടാക്കി നൽകുന്നില്ലെന്നും ഹരജിക്കാരൻ ആരോപിച്ചു. മാത്രമല്ല ജോലി സ്ഥലത്തേക്ക് ഭാര്യ നിരന്തരം പരാതി അയച്ചെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
ബന്ധുക്കളുടെ മുന്നിൽ വെച്ച് ഭാര്യ തന്നെ തുപ്പിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നുണ്ടെങ്കിലും കോടതിയിൽ ബന്ധുക്കളെ എത്തിച്ച് അക്കാര്യം ബോധ്യപ്പെടുത്താൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംഭവത്തിന് ശേഷവും ഇരുവരും ഒരുമിച്ച് കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു.
ഭക്ഷണം പാകം ചെയ്ത് നൽകാത്തത് ക്രൂരത അല്ലെന്നും കോടതി പറഞ്ഞു. മാനസിക പ്രശ്‌നങ്ങൾ ഭാര്യക്കെതിരെ ആരോപിച്ചിട്ടും ഭർത്താവിനൊപ്പം ദാമ്പത്യം തുടരാൻ സന്നദ്ധയാണെന്നും ഭാര്യ അറിയിച്ചിരുന്നു. ഇതുകൂടീ പരിഗണിച്ചാണ് കോടതി വിവാഹ മോചനത്തിനുള്ള പ്രതിയുടെ അപ്പീൽ തള്ളിയത്.
തൃശൂർ കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളിയതിനെതിരെയാണ് ഹരജിക്കാരൻ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീൽ തള്ളി ഉത്തരവിട്ടത്.




