സഊദി അറേബ്യ ഇടപെട്ടു; ഖത്തറിനെ വിളിച്ചു…. ഇസ്റാഈൽ -പലസ്തീന്‍ വിഷയത്തില്‍ ഒരൊറ്റ പരിഹാരം

0
8056

റിയാദ്: ഇസ്റാഈൽ പലസ്തീന്‍ യുദ്ധം കൊടുമ്പിരി കൊള്ളവെ പ്രശ്‌ന പരിഹാരത്തിന് അറബ് രാഷ്ട്രങ്ങള്‍. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തിലുണ്ടാകണം എന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. ഇസ്റാഈലിൽ 600ഉം ഗാസയില്‍ 400ഉം പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരിഹാര ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അന്താരാഷ്ട്ര സമൂഹം പ്രശ്‌ന പരിഹാരത്തിന് വേണ്ടി വേഗത്തില്‍ ഇടപെടണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഫോണില്‍ സംസാരിച്ചു. ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായും സഊദി അറേബ്യ പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.

പലസ്തീനില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സഊദി അറേബ്യ അമേരിക്കയെ അറിയിച്ചു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിന് നേരെ ഇസ്റാഈൽ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുഭാഗത്തും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് നീതീകരിക്കാനാകില്ലെന്ന് സഊദി രാജരുമാരന്‍ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

ഹമാസും ഇസ്റാഈലും ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്മാറണം എന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദ്വിരാഷ്ട്ര രൂപീകരണമാണ് വേണ്ടതെന്ന് സഊദി വ്യക്തമാക്കി. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴി എന്നും സഊദി കൂട്ടിച്ചേര്‍ത്തു.

1937ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച പീല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് ദ്വിരാഷ്ട്ര പരിഹാരമായിരുന്നു. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ രൂപീകരിക്കുകയാണ് വേണ്ടതെന്ന് 1947ല്‍ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഈ നിര്‍ദേശം പാലിക്കപ്പെടാത്തതാണ് പശ്ചിമേഷ്യ പുകഞ്ഞു നില്‍ക്കാന്‍ കാരണം.

കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ ദ്വിരാഷ്ട്ര പരിഹാരമാണ് പശ്ചിമേഷ്യയില്‍ വേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. പലസ്തീനില്‍ സമാധാനം പുലരാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അമേരിക്കയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ കൈയ്യേറി ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണം നടത്തുന്നത് തുടര്‍ന്നതോടെ മേഖല കൂടുതല്‍ അശാന്തമായി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക