റിയാദ്: സഊദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം 2023 ഒക്ടോബർ 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഎസ്ടി) ഇക്കാര്യത്തിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി.
അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ കാണാനാകുന്ന സംവിധാനമാണ് സജ്ജമാകുക. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ എല്ലാത്തരം ജനറേഷനുകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും മൊബൈൽ നെറ്റ്ർക്ക് കമ്പനികൾ സജ്ജമാകണം.
കോൾ വരുന്ന കക്ഷിയുടെ പേര് ഉൾപ്പെടുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാൻ പ്രാപ്തമാക്കുന്ന ഒരു അധിക സവിശേഷതയാണിത്. ഫീച്ചർ സജീവമാക്കുന്നത് നിയമപരമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഇൻകമിങ് കോളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
നിയമപരമായ സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും മൊബൈൽ ഫോൺ ഉപകരണ നിർമ്മാതാക്കളുമായുള്ള ആശയവിനിമയ ശൃംഖലകളുടെ അനുയോജ്യത ഉറപ്പാക്കാനും പുതിയ സേവനം ലക്ഷ്യമിടുന്നതായി സിഎസ്ടി വ്യക്തമാക്കി.




