സന്ദർശക വിസയിലെത്തിയ മലയാളിയെ മടക്ക യാത്രയിൽ എയർപോർട്ടിൽ തടഞ്ഞു; ജിദ്ദയിൽ മലയാളിക്ക് സംഭവിച്ചത്

0
6203

റിയാദ്: സന്ദർശക വിസയിലെത്തിയ മലയാളിയെ മടക്ക യാത്രയിൽ എയർപോർട്ടിൽ തടഞ്ഞു. തയ്യൽ തൊഴിലാളിയായ എറണാകുളം സ്വദേശി ഇ.കെ.ജയാന്ദൻ ആണ് സന്ദർശക വിസാ കാലാവധി അവസാനിച്ച് നാട്ടിലേയ്ക്ക് മടങ്ങാനായി ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞത്. ലഗേജ് പരിശോധന കഴിഞ്ഞ് കിട്ടിയ ബോർഡിങ് പാസുമൊക്കെ വാങ്ങി പാസ്പോർട്ട് ഇമിഗ്രേഷനിലെത്തിയ ശേഷമായിരുന്നു നടപടി.

പാസ്പോർട്ട് പരിശോധിച്ച ഉദ്യോഗസ്ഥൻ  ജയാനന്ദനോട് 3500 റിയാൽ പിഴ അടക്കാതെ നിങ്ങൾക്ക് ഇവിടെ നിന്നും തിരികെ മടങ്ങാനാവില്ലെന്ന് അറിയിച്ചു. കാരണം തിരക്കിയ ജയാനന്ദനോട് വിസാ കാലാവധി കഴിഞ്ഞെന്നും താങ്കൾക്ക് അനുവദിച്ച 90 ദിവസത്തിലും അധികമായി 35 ദിവസമാണ് താമസിച്ചത് എന്നും മറുപടി ലഭിച്ചു. അധികമായി താമസിച്ച ദിവസമൊന്നിന് 100 റിയാൽ വീതം പിഴ ഒടുക്കണമെന്നുമുള്ള വിവരം നൽകി.

താൻ 90 ദിവസത്തെ മൾട്ടിപ്പിൾ റീ എൻട്രി വിസയിലാണ് വന്നതെന്നും 90 ദിവസമെത്തുന്നതിനും മുൻപേ സഊദിക്ക് പുറത്തു പോയി മടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു നോക്കിയെങ്കിലും മൾട്ടിപ്പിൾ ടൂറിസം വിസ നിയമം അങ്ങനെ അല്ലാത്തതിനാൽ നിരാശയായിരുന്നു ഫലം. വിസ വിവരങ്ങൾ ഉദ്യോഗസ്ഥൻ പറഞ്ഞു മനസിലാക്കിയതോടെ പണം ഒടുക്കാൻ കൈയ്യിൽ വഴിയില്ലാതെ ജയാനന്ദൻ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. യാത്ര മുടങ്ങിയതോടെ വിമാന ടിക്കറ്റിനായി മുടക്കിയ പണവും നഷ്ടമായി.

മുൻപ് 17 വർഷത്തോളം തായിഫിൽ തയ്യൽ തൊഴിലാളിയായിരുന്ന ജയാനന്ദൻ 10 വർഷങ്ങൾക്ക് മുമ്പ്  പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു. ജീവിത പ്രാരാബ്ദം കൂടിയപ്പോൾ ഒരിക്കൽ അവസാനിപ്പിച്ചു മടങ്ങിയ പ്രവാസ ഇടത്തേയ്ക്ക്  തൊഴിൽ അന്വേഷിക്കാമെന്നുള്ള ഉദ്ദേശത്തിൽ നാട്ടിലെ ട്രാവൽസ് മുഖാന്തിരം സന്ദർശക വീസ തരപ്പെടുത്തി. പുറപ്പെടുമ്പോൾ ട്രാവൽസിൽ നിന്ന് കിട്ടിയ വിവരം ഒരു വർഷത്തെ കാലവധിയുള്ള വീസയാണ് എന്നാണ്. ഇവിടെയെത്തി പഴയ കാല സുഹൃത് ബന്ധങ്ങളുടെ ഫലമായി തൊഴിൽ വീസ പറഞ്ഞു ഉറപ്പിച്ചു തൊഴിൽ വിസയിൽ വരാമെന്നു കരുതി മടങ്ങുമ്പോഴാണ് അധികദിവസം തങ്ങിയതിന് ഫൈൻ അടക്കേണ്ടുന്ന വിഷയം വന്നത്.

ഒടുവിൽ തായിഫിലെ സാമൂഹിക,സാംസ്കാരിക വേദിയുടെ പ്രവർത്തകർ സംഭാവന നൽകിയും,അടുത്ത സുഹൃത്തുക്കളുമൊക്കെ  കടം നൽകിയും സമാഹരിച്ച തുക തിരികെ പോകാറായപ്പോഴേക്കും 4500 ഓളം റിയാൽ പിഴ ഒടുക്കി കടക്കാരനായി ജയാന്ദന് മടങ്ങേണ്ടി വന്നു. 
ഇത് ഒരു ജയാനന്ദൻറെ മാത്രം കാര്യമല്ല , അടുത്തിടെയായി നിരവധി പേരാണ് ഇത് പോലെ പെട്ട് പോയത്. വിസ നിയമങ്ങളിലെ അജ്ഞതയൊ തെറ്റായ ധാരണകളോ, തെറ്റായി മനസിലാക്കുന്നതു മൂലമൊക്കെ ഇങ്ങനെ കുടുങ്ങിയ അനുഭവം ഉണ്ടായ കുടുംബങ്ങളടക്കം നിരവധി പേരുണ്ട്. വീസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചിരുന്നു.

എന്തായിരുന്നു ജയാനന്ദന്റെ വീസയ്ക്കു സംഭവിച്ചത്?

വിനോദ സഞ്ചാരികൾക്കായി അനുവദിക്കുന്ന 90 ദിവസം പരമാവധി തങ്ങാനാവുന്ന  മൾട്ടിപ്പിൾ എൻട്രി ടൂറിസം വീസയിലായിരുന്നു ഇയാൾ എത്തിയത്. 90 ദിവസത്തെ  ടൂറിസം വീസയിൽ പല തവണ  പോയി മടങ്ങാമെങ്കിലും ആകെ മൊത്തം 90 ദിവസം മാത്രമേ രാജ്യത്തിനകത്ത് താമസിക്കാൻ അനുവാദമുള്ളു.

എന്നാൽ ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ, സഊദിപൌരൻമാർക്കായി അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക്  കൃത്യമായ ഇടവേളകളിൽ വീസ പുതുക്കി വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കും എന്നതാണ് പ്രത്യേകത. 90 ദിവസം പൂർത്തിയാകും മുമ്പ് രാജ്യത്തിനു പുറത്തുപോയി  മടങ്ങി വരണമെന്ന നിബന്ധന പാലിക്കണം.

പക്ഷേ, ഈ സൗകര്യം ടൂറിസം വിസയ്ക്ക് ലഭ്യമല്ല. ടൂറിസം വിസയ്ക്ക് ഈ ആനൂകൂല്യവും ഇല്ല. ടൂറിസം വീസയുടെ ഈ പ്രത്യേക നിബന്ധന മനസിലാക്കാതെയോ തിരിച്ചറിയാതെയോ  എത്തുന്നവരാണ് അധിക ദിവസം താമസിക്കുമ്പോൾ കുടുങ്ങുന്നത്. ജയാനന്ദൻ മറ്റ്തരം വിസിറ്റിങ് വിസയുടെ രീതിയാണെന്ന് ധരിച്ച് 90 ദിവസങ്ങൾക്ക് മുൻപായി ജോർദാനിലേയ്ക്ക് പോയി തിരികെ മടങ്ങി. സഊദിയിലെ ബോർഡറിൽ നിന്ന് പാസ്പോർട്ടിൽ  എക്സിറ്റ് , എൻട്രി സീലും അടിച്ചു. ഇതൊടെ തനിക്ക് 90 ദിവസം വീണ്ടും സഊദിയിൽ തുടരാമെന്ന് ജയാന്ദൻ  കരുതിയത് തെറ്റായിരുന്നുവെന്ന്  വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്.

ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും സഊദിയിലയ്ക്ക്  പോയി വരാം. എന്നാൽ, അങ്ങനെ വരുന്ന ദിവസങ്ങളെല്ലാംകൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല എന്നതാണ് മൾട്ടി ടൂറിസ്റ്റ് വിസയുടെ നിബന്ധന. അതായത്, ടൂറിസ്റ്റ് വിസയിൽ വന്ന് ഒററപ്രവശ്യമായി ഒറ്റയടിക്ക് 90 ദിവസം വരെ തങ്ങാം. അതല്ലെങ്കിൽ 90 ദിവസങ്ങൾ എന്നത് ഒരോ ചെറിയ കാലയളവായി  മാസമോ ആഴ്ചയോ, ദിവസങ്ങളായോ  വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുന്നതിനും പോകുന്നതിനും അനുവദിക്കും.

90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ അധികമായെടുത്ത ഓരോ ദിവസത്തിനും യാത്രാ ദിവസമടക്കം 100 സഊദി റിയാൽ വച്ച് പിഴ നൽകേണ്ടതായുണ്ട്. ഈ തുക ഓൺലൈനിലൂടെ ഒടുക്കിയതിനു ശേഷം മാത്രം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേയ്ക്ക് മടങ്ങാനാകും.