മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിൽ

0
2247

ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിലായി. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് പിടിയിലായത്.

വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് പണം കൈമാറിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടർന്നാണ് പൊലീസിനെ സമീപിച്ചത്.

എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് ശിൽപ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം.

കഴിഞ്ഞദിവസം കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് കേരള പോലീസിന്റെ പിടിയിലായ ഇവരെ കർണാടക പോലീസ് ബെംഗളൂരു എച്ച്.എ.എൽ. പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

രാഷ്ട്രീയ ലോക് ജനശക്തി (ആർ.എൽ.ജെ.പി.) കർണാടകസംസ്ഥാന അധ്യക്ഷയായിരുന്ന ശില്പയെ പാർട്ടി സസ്പെൻഡ് ചെയ്തു.
മത്സ്യവ്യാപാരത്തിലും വിദേശത്തുനിന്ന് മദ്യം ഇറക്കുമതിചെയ്യാൻ ഡീലർഷിപ്പ് വാഗ്‌ദാനംചെയ്തുമായിരുന്നു നിക്ഷേപം സ്വീകരിച്ചത്.

രാഷ്ട്രീയനേതാക്കളുമായും കേന്ദ്രസർക്കാരുമായും അടുത്തബന്ധമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്.
കർണാടകത്തിൽ രജിസ്റ്റർചെയ്ത കേസിൽ പോലീസ് അന്വേഷിക്കവെയാണ് കഴിഞ്ഞ ദിവസം കേരള പോലീസിന്റെ പിടിയിലായത്. കർണാടകം, തമിഴ്‌നാട്, പഞ്ചാബ്,
മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നെല്ലാം തട്ടപ്പിനിരയായ ആളുകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.