സഊദിയുടെ വമ്പന്‍ പ്രഖ്യാപനം; ചൈനക്കൊപ്പം ബില്യണ്‍ ഡീല്‍, യുഎസ്സുമായി സഊദി അകലുന്നുവോ? ചൈനയുമായുള്ള വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതിയുടെ പ്ലാന്‍ ഇങ്ങനെ

0
2266

ബെയ്ജിങ്: ചൈനയുമായി കോടികളുടെ പുതിയ കരാറുണ്ടാക്കി സഊദി അറേബ്യ. പശ്ചിമേഷ്യന്‍ സഖ്യത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നുവെന്നാണ് സൂചനകള്‍. ചൈനയുമായി കൂടുതല്‍ സഊദി അടുക്കുന്നത് അമേരിക്കയെയും പ്രതികൂലമായി ബാധിച്ചേക്കും. മേഖലയില്‍ വലിയ സ്വാധീനം ഗള്‍ഫ് മേഖലയില്‍ അടക്കം ഉണ്ടെന്നാണ് യുഎസ് അവകാശപ്പെടുന്നത്.

എന്നാല്‍ 5.6 മില്യണിന്റെ പുതിയ വ്യാപാര ഉടമ്പടി പഴയ സൗഹൃദങ്ങളില്‍ നിന്ന് പുറത്തുകടന്ന്, മുന്നേറാനുള്ള സഊദിയുടെ ശക്തമായ ശ്രമങ്ങളിലൊന്നാണ്. ചൈനീസ് കമ്പനിയുമായി ഉടമ്പടി പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഈ കരാര്‍. സഊദി സമ്പദ് ഘടന എണ്ണയിലൂടെ ഉണ്ടാവുന്ന പണത്തെ മാത്രം ആശ്രയിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് വളരാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

ധാരണാപത്രത്തില്‍ ഞായറാഴ്ച്ചയാണ് ഒപ്പിട്ടത്. ഇവി നിര്‍മാതാക്കളായ ഹ്യൂമണ്‍ ഹൊറൈസോണ്‍സുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണവും, വില്‍പ്പനയുമാണ് സഊദി ലക്ഷ്യമിടുന്നത്. ചൈനയുമായി വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് സഊദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരം പദ്ധതികളുടെ ഭാഗമാവുന്നത്

അതേസമയം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ക്കുന്നതാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണ് ചൈനയുടെ ഈ പദ്ധതി. സഊദിയുടെ ഈ സൗഹൃദം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും എന്ന് ഉറപ്പാണ്. ചൈനയുമായി വേറെയും പദ്ധതികളില്‍ സഊദി സഹരിക്കുന്നുണ്ട്. നേരത്തെ ഊര്‍ജ മേഖലയിലായിരുന്നു ഇവര്‍ കൈകോര്‍ത്തത്. സദിയില്‍ നിന്നുള്ള എണ്ണ ചൈനയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ധനത്തെ ആശ്രയിച്ചുള്ള പദ്ധതികളില്‍ നിന്ന് അവര്‍ കൂടുതല്‍ മുന്നേറാനാണ് ശ്രമിക്കുന്നത്.

സമ്പദ് ഘടനയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇവി അടക്കമുള്ള മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇതിന്റെ ഭാഗമായി ഉണ്ടാവും. ഹ്യൂമണ്‍ ഹൊറൈസോണ്‍സ് ചൈനയില്‍ ആഢംബര ഇവികള്‍ പുറത്തിറക്കുന്നുണ്ട്. ഇത് വന്‍ വിജയമായതോടെ അവര്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും പ്രവര്‍ത്തനം വ്യാപിച്ചിരിക്കുകയാണ്. യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം കമ്പനി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കും. പശ്ചിമ യൂറോപ്പ് അല്ലെങ്കില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ഇതിനായി അവര്‍ മുന്നില്‍ കാണുന്നത്.

സഊദി അറേബ്യ കഴിഞ്ഞ ഒക്ടോബര്‍ അവര്‍ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയിരുന്നു. സീര്‍ എന്നാണ് ഇതിന് പേരിട്ടത്. അതേസമയം ഇലക്ട്രിക് എസ്‌യുവികള്‍, സെഡാനുകള്‍, എന്നിവ സഊദി 2025 മുതല്‍ വിപണിയിലേക്ക് എത്തിക്കും. ഇതിനായി ഒരു നിര്‍മാണ പ്ലാന്റും അവര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

സാങ്കേതികവിദ്യ, ഊര്‍ജം, കാര്‍ഷിക മേഖല, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ആരോഗ്യം എന്നീ മേഖലയിലും സൗദി നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 533 മില്യണ്‍ ഡോളറിന്റെ ഇരുമ്പ് ഫാക്ടറി സൗദിയില്‍ സ്ഥാപിക്കാനുള്ള കരാറും ഇതോടൊപ്പമുള്ളത്. സഊദിയില്‍ തന്നെ ചെമ്പ് ഖനനം ചെയ്‌തെടുക്കാനുള്ള 500 മില്യണിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക അടക്കമുള്ളവര്‍ സഊദിയുടെ തീരുമാനത്തിനെതിരാണ്. എന്നാല്‍ അതൊന്നും സഊദി കാര്യമാക്കുന്നില്ലെന്നും, ബിസിനസ് താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നുമാണ് സഊദി നിലപാട്.