പൊറോട്ട നല്‍കാന്‍ വൈകി; തട്ടുകട അടിച്ചുതകര്‍ത്തു

0
3291

കോട്ടയം: തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് സംഭവം.
തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ സഞ്ജു കെ.ആര്‍.(30), ഇയാളുടെ സഹോദരനായ കണ്ണന്‍ കെ.ആര്‍. (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഞായറാഴ്ച രാത്രി 9.30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്രമം നടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് രണ്ടുപേര്‍ തട്ടുകടയിലെത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് ഇവര്‍ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അവിടെനിന്ന് പോയി. അതിനുശേഷമാണ് സംഘം ചേര്‍ന്ന് ഇവര്‍ തട്ടുകടയില്‍ തിരിച്ചെത്തി ആക്രമണം നടത്തിയത്. ഇവര്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും ഉടമയെയും, ജീവനക്കാരെയും മര്‍ദ്ദിക്കുകയും, കയ്യിലിരുന്ന ഹെല്‍മെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു.

പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറുപേരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയും ആയിരുന്നു. പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്.

മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എന്‍.ഡി.പി.എസ്. കേസും അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ. പ്രസാദ് അബ്രഹാം വര്‍ഗീസ്, സി.പി.ഓമാരായ രഞ്ജിത്ത്,ഡെന്നി പി.ജോയി, സ്മിതേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.