ഷാർജയിലെ ഖോർഫക്കാനിലെ ബോട്ടപകടം; നിയമലംഘനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി

0
1284

ഷാർജ: ഷാർജയിലെ ഖോർഫക്കാനിൽ
പെരുന്നാൾ ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേരെ തീരദേശസുരക്ഷാ സേനയുടെ സഹായത്തോടെ ഷാർജ പൊലീസ് പ്രത്യേക സംഘം രക്ഷിച്ചതായി അധികൃതർ അറിയിച്ചു. കാസർകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു.  

ഇൻസെറ്റിൽ മരിച്ച അഭിലാഷ്
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്.

നിയമലംഘനമാണ് ബോട്ട് മറിയാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അപകടത്തിന് കാരണക്കാരയവരെ  ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.  

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 നായിരുന്നു ഉല്ലാസ ബോട്ട് മറിഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്നവർ കടലിൽ വീണതായും പൊലീസ് ഓപറേഷൻസ് റൂമിൽ  റിപോർട്ട് ലഭിച്ചതെന്ന് കിഴക്കൻ റീജൻ പൊലീസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.  റെസ്ക്യൂ ടീമുകൾ, ദേശീയ ആംബുലൻസ്, പൊലീസ് പട്രോളിങ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക സംഘങ്ങൾ തീരദേശ സുരക്ഷാ സൈന്യത്തിന്റെ സഹകരണത്തോടെ കടലിൽവീണ എല്ലാ യാത്രക്കാരെയും കരക്കെത്തിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക, ജാഗ്രതയോടെ ബോട്ട് ഒാടിക്കുക, യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് അൽ ഹമൂദി ഉല്ലാസ ബോട്ട് കമ്പനികളോട് ആവശ്യപ്പെട്ടു.