മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പോലീസിൽ പരാതി

0
2568

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭിത്തിയിൽ പതിപ്പിച്ചിരുന്നു പോസ്റ്റർ നായ കടിച്ചുകീറുന്നതിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് വീഡിയോ പ്രചരിക്കുന്നത്. നായയ്ക്കും നായയെ പ്രേരിപ്പിച്ചവർക്കും വൈറലായ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവർക്കും എതിരെ നടപടിയെടുക്കണമെന്നും ഉദയശ്രീ പരാതിയിൽ ആരോപിക്കുന്നു. 151 നിയമസഭാ സീറ്റുകൾ നേടിയ ജഗൻ മോഹൻ റെഡ്ഡിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, ഇത്തരമൊരു നേതാവിനെ അപമാനിച്ച പട്ടി സംസ്ഥാനത്തെ ആറ് കോടി ജനങ്ങളെ വേദനിപ്പിച്ചെന്നും ഉദയശ്രീ കൂട്ടിച്ചേർത്തു.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സംസ്ഥാനവ്യാപകമായി നടത്തുന്ന സർവേയുടെ ഭാഗമായി ‘ജഗന്നാഥ് മാ ഭവിഷ്യത്ത്’ (ജഗൻ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യം ഉള്ള സ്റ്റിക്കറുകളാണ് വീട്ടിൽ ഓടിച്ചിരുന്നത്.