ബഹ്‌റൈനിൽ സ്‍കൂളില്‍ കുട്ടികള്‍ നിസ്‍കരിക്കുന്നത് തടഞ്ഞുവെന്ന ആരോപണം; വിശദീകരണവുമായി അധികൃതര്‍

0
2312

മനാമ: ബഹ്റൈനിലെ ഒരു സ്വകാര്യ സ്‍കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നമസ്‍കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരമൊരു ആരോപണം പ്രചരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷന്‍ ലൈസന്‍സിങ് ഡയറക്ടറേറ്റ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഉച്ചയ്‍ക്കുള്ള നമസ്‍കാരത്തിന് മുമ്പാണ് സ്‍കൂള്‍ സമയം അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് വീടുകളില്‍ എത്തിയ ശേഷം നമസ്‍കാരം നിര്‍വഹിക്കാവുന്നതേ ഉള്ളൂ എന്നും പ്രസ്‍താവന പറയുന്നു. ആരോപണം ഉന്നയിക്കപ്പെട്ട സ്‍കൂളില്‍ മുന്‍കാലങ്ങളില്‍ ഇതുവരെ സമാനമായ തരത്തിലുള്ള ഒരു നിയമലംഘനവും കണ്ടെത്തിയിട്ടില്ല. തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ ആരോപണങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളില്‍ പരാതി നല്‍കാന്‍ സ്‍കൂളിന് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.