റിയാദ്: ചികിത്സയിലായിരുന്ന നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ സഊദിയിൽ വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ശിക്ഷ വർധിപ്പിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
നവജാത ശിശുക്കളുടെ പ്രത്യേക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സൗദി വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു. പീഡിയാട്രിക് വാർഡിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതെ വനിതാ ഡോക്ടർ കുട്ടികളുടെ ശരീരത്തിന് നേരെ ആക്രമണ സ്വഭാവത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഡോക്ടർ നിരുത്തരവാദപരമായി മെഡിക്കൽ ഡ്യൂട്ടി ലംഘിച്ചുവെന്നും കുട്ടിയുടെ മുഖത്ത് മൂന്ന് തവണ തല്ലിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കൂടാതെ, 11 കുട്ടികൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.




