ദുബൈയില്‍ ഹെവി ലൈസന്‍സ്, പെട്രോളിയം കമ്പനിയില്‍ ഡ്രൈവര്‍; നിഷ ബര്‍ക്കത്ത് എന്ന വണ്ടര്‍ വുമണ്‍

0
3587

മോഹങ്ങളുടെ വളയത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറിയതാണ് നിഷയുടെ ജീവിതവിജയം. ഇരുചക്രവാഹനം മുതല്‍ ടാങ്കറിന്റെയും ടോറസ്സിന്റയും ഹസാര്‍ഡ്‌സ് വാഹനങ്ങളുടെയുമെല്ലാം വളയങ്ങള്‍ സ്വന്തം കൈവെള്ളയിലൊതുക്കിയ മിടുക്കി ഇപ്പോള്‍ ഗള്‍ഫിലെത്തി അവിടെ ഹെവി വെഹിക്കിള്‍ ലൈസന്‍സും സ്വന്തമാക്കി. കേരളത്തിലാദ്യമായി ഹസാര്‍ഡ്‌സ് ലൈസന്‍സ് നേടിയ വനിതയായ ഡെലിഷ ഡേവിസിനുശേഷം ആ നേട്ടം കൈവരിക്കുന്ന വനിതയായി നിഷ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാഗലശ്ശേരിയിലെ കിളിവാലന്‍കുന്ന് വളപ്പില്‍ പരേതനായ അബ്ദുള്‍ഹമീദിന്റെയും ഹഫ്‌സത്തിന്റെയും നാല് മക്കളില്‍ മൂന്നാമത്തെയാളാണ് നിഷ ബര്‍ക്കത്ത്. 14ാം വയസ്സില്‍ സഹോദരന്റെ മോട്ടോര്‍ സൈക്കിളോടിച്ചാണ് വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിലേക്കുള്ള നിഷയുടെ യാത്ര. 18 വയസ്സു കഴിഞ്ഞതോടെത്തന്നെ ബൈക്കും കാറും ഓട്ടോയുമെല്ലാം നിഷയുടെ കൈകളില്‍ ഭദ്രമായി. കൂടുതല്‍ വലിയ വണ്ടികളുടെ വളയം പിടിക്കുകയെന്ന മോഹത്തെ മുറുകെപ്പിടിച്ച് നിഷ കുതിച്ചു.

25ാം വയസ്സില്‍ ഹസാര്‍ഡ്‌സ് വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സ് കിട്ടി. ഇതോടെ ജീവിതത്തിന്റെ ഗതിമാറി. ടാങ്കര്‍ ലോറി, പെട്രോളിയം ചരക്കുവാഹനങ്ങള്‍ എന്നിവയെല്ലാമായി പോയ നിഷയെ ആളുകള്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. എതിര്‍പ്പുകളെയെല്ലാം സുരക്ഷിത ഡ്രൈവിങ്ങിലൂടെ നിഷ മറികടന്നു.

നിഷ ബർക്കത്ത്

മണ്ണാര്‍ക്കാടുള്ള മൈന കണ്‍സ്ട്രക്ഷന്‍സ് ഉടമ അഷ്‌റഫും ഡ്രൈവര്‍ രതീപും ടോറസിന്റെ താക്കോല്‍ നല്‍കിയപ്പോളും നിഷയ്ക്ക് അമ്പരപ്പൊന്നുമുണ്ടായില്ല. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഡ്രൈവറായിരിക്കേയാണ് വിദേശ കമ്പനികളില്‍നിന്ന് അവസരം ലഭിച്ചത്. ദുബായിലെത്തി യു.എ.ഇ. ഹെവി വെഹിക്കിള്‍ ലൈസന്‍സ് കരസ്ഥമാക്കാനും നിഷയ്ക്ക് അധികം പണിപ്പെടേണ്ടി വന്നില്ല. ഇപ്പോള്‍ മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയില്‍ മറ്റൊരു വനിതാ ഹെവിഡ്രൈവര്‍ കൂടിയുള്ളതും തുണയായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

News courtesy: mathrubhumi