യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ

0
990

അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്‍ ഇറങ്ങരുതെന്നും വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴയും മേഘാവൃതമായ കാലാവസ്ഥയും രാത്രി 10 മണി വരെ തുടര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.

അതേസമയം സഊദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ശൈത്യ കാലത്തേക്ക് കടക്കുകയാണ്. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സഊദി അറേബ്യയില്‍ ശൈത്യ കാലം ആരംഭിക്കാന്‍ ഇനി 11 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സഊദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം യുഎഇയിലെ റാസല്‍ഖൈമയില്‍ മഴയ്ക്ക് മുന്നോടിയായ പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു.

സഊദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളിലായിരിക്കും ശൈത്യകാലം ആദ്യമെത്തുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണമനുസരിച്ചുള്ള പ്രവചനം. റിയാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ശൈത്യ കാലത്തെ കാലാവസ്ഥാ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ പ്രസ്‍താവന പുറത്തിറക്കുമെന്ന് ദേശീല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു.