അബുദാബി: 18 തരം രോഗങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രഖ്യാപനത്തോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ യുഎഇയിൽ തുറന്നു. ഷെയ്ഖ് ഡോ: സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചടങ്ങിൽ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ സുവൈദാൻ സഈദ് അൽ കത്ബി, സാലിം അൽ റാഷിദി എന്നിവരും പങ്കെടുത്തു. അൽഐൻ മുബഷറ അൽ ഖദ്റയിലാണ് ഉപ്പുചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ ഗുഹയുടെ പ്രവർത്തനം.
മധ്യപൂർവദേശത്തെ ഇത്തരത്തിലുള്ള ആദ്യ ഗുഹയാണിത്. ആസ്മ, ചൊറിച്ചിൽ, ഉത്കണ്ഠ, കൂർക്കംവലി, അലർജി, ജലദോഷം, മൂക്കൊലിപ്പ്, പനി, കഫക്കെട്ട്, ചെവിയിലെ അണുബാധ, സോറിയാസിസ്, ആർത്രൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ഉപ്പുഗുഹയിൽ പ്രത്യേക രീതിയിലുള്ള ചികിത്സ നൽകും.
171 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 16 ടൺ ഉപ്പുകൊണ്ടാണ് ഗുഹ നിർമിച്ചത്. പോളണ്ടിലെ ക്രാക്കോവിൽ നിന്നുള്ള പ്രകൃതിദത്ത ഖനിയിൽ നിന്നാണ് ഉപ്പ് എത്തിച്ചത്. ഗുഹയ്ക്കകത്ത് വായുവും ഉപ്പും ശുദ്ധീകരിക്കാനുള്ള നവീന സംവിധാനവും കുട്ടികൾക്ക് കളിക്കളവുമുണ്ട്.




