പ്രവാസികൾക്ക് ആശ്വാസം; എയർ സുവിധ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ലളിതമാക്കി

0
6918

ന്യൂഡല്‍ഹി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ രജിസ്റ്റർ ചെയ്യേണ്ട എയർ സുവിധ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ ലളിതമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരവധി യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നവീകരിച്ച വെബ്സൈറ്റ് പ്രഖ്യാപിച്ചത്. പോർട്ടലിൽ ഇനി പാസ്പോർട്ട് നമ്പർ മാത്രം നൽകിയാൽ മതി.

പുതിയ പോര്‍ട്ടലില്‍, രാജ്യത്തേക്ക് മടങ്ങിവരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ അവരുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് അപ്‌ലോഡ് ചെയ്യേണ്ടതില്ല. പകരം നമ്പർ മാത്രം നൽകിയാൽ മതി. നേരത്തെ ചില ഫോര്‍മാറ്റുകളില്‍ പോര്‍ട്ടല്‍ പകര്‍പ്പ് സ്വീകരിക്കില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ, കൂടെ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും പ്രത്യേകം നൽകേണ്ടതില്ല. ഇവ ഒരുമിച്ച് രേഖപ്പെടുത്താനാവും. ഒരേ വിമാനത്തില്‍ ഒരേ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ മുഴുവന്‍ കുടുംബത്തിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്താൻ കഴിയും.



എന്നിരുന്നാലും, യാത്രക്കാര്‍ തങ്ങളുടെ വാക്‌സിനേഷന്‍ അല്ലെങ്കില്‍ കൊവിഡ്-19 ടെസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വെവ്വേറെ, സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ അധികാരികള്‍ക്കും, ഡാറ്റ നിരീക്ഷിക്കുന്നതിനും കൊവിഡ്-19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ട്രെന്‍ഡുകള്‍ തിരിച്ചറിയുന്നതിനുമായി പോര്‍ട്ടല്‍ ഒരു അനലിറ്റിക്കല്‍ ഡാഷ്ബോര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

തിരിച്ചെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ അവരുടെ യാത്രയുടെ വിശദാംശങ്ങളും വാക്സിനേഷന്‍ അല്ലെങ്കില്‍ കൊവിഡ്-19 ടെസ്റ്റിംഗ് സ്റ്റാറ്റസും സമര്‍പ്പിക്കേണ്ട നിര്‍ബന്ധിത സ്വയം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലായാണ് 2020 ഓഗസ്റ്റില്‍ എയര്‍ സുവിധ പോര്‍ട്ടല്‍ അവതരിപ്പിച്ചത്. ഒരു വ്യക്തി ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലയില്‍ നിന്നാണോ എത്തുന്നത് എന്ന് അറിയാന്‍ പ്രീ-അറൈവല്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ അധികാരികളെ പ്രാപ്തരാക്കുന്നുണ്ട്.

ചില സമയങ്ങളില്‍, പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എയര്‍ സുവിധ അക്‌നോളജ്മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ വിദേശ വിമാനത്താവളങ്ങളില്‍ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് നിഷേധിക്കുന്നുവെന്നും യാത്രക്കാര്‍ പരാതികൾ ഉയർന്നിരുന്നു. എയര്‍ സുവിധ നിബന്ധന ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഓഗസ്റ്റില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒരു മാസമായി 75,000-ലധികം അന്താരാഷ്ട്ര യാത്രക്കാര്‍ പ്രതിദിനം ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.