മക്ക: ഏഴു വയസു മുതലുള്ള കുട്ടികൾക്കും ഹറമുകളിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും പ്രവേശിക്കാൻ അനുവദനീയമായ പ്രായപരിധി 7 വയസും അതിൽ കൂടുതലുമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു. എന്നാൽ, ഇവർക്ക് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭ്യമായിരിക്കണം.
കൊറോണ മഹാമാരി മൂലം മക്കയിലെയും മദീനയിലെയും ഇരു മസ്ജിദുകളിലേക്കുള്ള പ്രവേശനം 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ഇതിലാണ് മന്ത്രാലയം ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
എട്ട് വയസ്സുള്ള കുട്ടിയെ ഹറം പള്ളിയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയെക്കുറിച്ച് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 7 വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികളെ ഹറമുകളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അവർ “പ്രതിരോധ കുത്തിവയ്പ്പ്” എടുത്തിരിക്കണമെന്നും തവക്കൽനയിൽ ഇമ്മ്യൂൺ ആയിരിക്കണമെന്നും നിബന്ധനയുണ്ടെന്നുമാണ് മന്ത്രാലയം അറിയിച്ചത്.




