തിരുവനന്തപുരം: വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നു. മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ചയുടെ വിവരങ്ങൾ പുറത്ത് പറഞ്ഞ കെ. സുധാകരനോടുള്ള അമർഷം കെ. മുരളീധരൻ പരസ്യമാക്കി. അതേസമയം, വിവാദത്തോട് പ്രതികരിക്കാൻ വി.ഡി. സതീശൻ കൂട്ടാക്കിയില്ല. കോൺഗ്രസിലെ തർക്കങ്ങളെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.
കെ. സുധാകരൻ ഹൈക്കമാൻഡ് നേതാക്കളെ കണ്ടതോടെയാണ് ചര്‍ച്ചക്ക് വേഗം കൂടിയത്. മുഖ്യമന്ത്രി ചർച്ചകളിൽ കരുതലോടെയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷനെ ആർക്കും കാണാമെന്നും മെയ് നാലിലെ ഫലത്തിന് ശേഷം മാത്രമേ തൻ്റെ അഭിപ്രായം പറയൂ എന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം ആരെ തിരഞ്ഞെടുത്താലും അയാൾ അഞ്ചുവർഷം മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്
പരസ്യ പ്രതികരണം വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ്റെ നിർദേശമുള്ളതിനാല്‍ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൂർണമായും ഒഴിഞ്ഞുമാറി.
കോൺഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ വരാനിരിക്കുന്നത് മാരത്തോൺ അടിയായിരിക്കുമെന്ന് ശിവൻകുട്ടി പരിഹസിച്ചു. ഫലം അറിയും മുമ്പ് കോൺഗ്രസിൽ കൂട്ട അടിയാണ്. ഇനി ഉണ്ടാകുക മാരത്തോൺ അടിയായിരിക്കും. നേതാക്കൾ വെറുതെ ഡൽഹിയിലെ കേരള ഹൗസിൽ കിടന്ന് ഉറങ്ങുന്നുവെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
…





