തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒരീടുമില്ലാതെ ബാങ്കിങ് നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കിൽ പണം അക്കൌണ്ടിലെത്തിക്കുന്ന വായ്പ്പ ആപ്പുകൾ.
വമ്പൻ പലിശ, തിരിച്ചടവ് തെറ്റിയാൽ ഇടതടവില്ലാതെ ഭീഷണി, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ. മോഹവലയിൽപ്പെട്ട് ഒടുവിൽ ജീവിതം അവസാനിപ്പിക്കുന്നവർ. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ആപ്പ് കെണി തുടർക്കഥയാകുമ്പോൾ പൊലീസ് കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. സൈബർ വിഭാഗത്തിലേക്കെത്തിയ പരാതികൾ അയ്യായിരത്തി അഞ്ഞൂറോളമാണ്. കൂടുതൽ പരാതികൾ മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുമാണ്. കൂടുതൽ പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്.
ഇരകളാകുന്നവരിൽ 31 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരാണ്. തുച്ഛശമ്പളക്കാരും സാമ്പത്തിക ബുദ്ധിമുട്ടുളളവരും. ഇരുപത് ശതമാനം വീട്ടമ്മമാർ. വ്യാപാരികളും ഡ്രൈവർമാരും വിദ്യാർത്ഥികളും വായ്പയെടുത്ത് കെണിയിൽപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പൊലീസിന്റെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനം പേർ മാത്രമാണ്. പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു.
പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നൽകുന്നതാണ് ലോൺ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാൽ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ്. നൂറ് കണക്കിന് ആപ്പുകൾക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണ്.





