മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ വിവാഹമോചനത്തെച്ചൊല്ലിയുണ്ടായ കുടുംബ വഴക്ക് അക്രമത്തിൽ കലാശിച്ചു. പൊലീസ് സ്റ്റേഷന് പുറത്തുവച്ച് ഭർത്താവ് യുവതിയെയും സഹോദരനെയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ഭർത്താവ് തൻവീർ ഖാനും കുടുംബവുമായി യുവതി അഭിപ്രായഭിന്നതയെ തുടർന്ന് അകൽച്ചയിലായിരുന്നു.
പ്രശ്നം പരിഹരിക്കാനും വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കാനും ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. എന്നാൽ ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ചർച്ചയ്‌ക്കിടെ വാക്കുതർക്കമുണ്ടാവുകയും, ഭർത്താവിന്റെ കുടുംബാംഗങ്ങൾ യുവതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സ്ഥിതി വഷളായതോടെ, യുവതിയും സഹോദരനും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്കു പോയി. ഇവരെ പിന്തുടർന്ന പ്രതികൾ പൊലീസ് സ്റ്റേഷനു പുറത്തുവച്ച് യുവതിയെയും സഹോദരനെയും തടയുകയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.
പരുക്കുകളോടെ രക്തം വാർന്ന നിലയിൽ ഇരുവരും രക്ഷ തേടി പൊലീസ് സ്റ്റേഷനകത്തേക്ക് ഓടി. പ്രതികൾ പൊലീസ് സ്റ്റേഷനുള്ളിലേക്കും ഇവരെ പിന്തുടർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, പ്രധാന പ്രതിയായ തൻവീർ ഖാനെ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ, ഇയാൾ മുമ്പ് നാടുകടത്തൽ നടപടികൾ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള ഭാര്യാപിതാവിനെയും മറ്റൊരു ബന്ധുവിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.





