അവധിക്ക് വീട്ടിൽ വന്ന് മടങ്ങും വഴി ക്രൂരത, കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റോഡിലിട്ട് കത്തിച്ച നിലയിൽ

0
51
പ്രതീകാത്മക ചിത്രം (Photo: IANS)

കലബുറഗി: കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ.കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്.

കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിച്ചിരുന്നത്. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കലബുറഗിയിൽ നിന്ന് ബീദറിലേക്ക് തിരികെ പോകുന്ന വഴിയാണ് ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കമലാപുരത്തിനടുത്തുള്ള കൽമൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അക്രമികൾ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ കമലാപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.