വാഷിങ്ടൺ: ഇറാനിൽനിന്ന് യു.എസ്. ഉടൻ പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. യു.എസിനൊപ്പം ഇറാനെ ആക്രമിക്കാനിറങ്ങിയ ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം അവസാനിച്ചിട്ടില്ലെന്നു പറയുമ്പോഴാണ് ട്രംപ് മറിച്ചുപറഞ്ഞത്.
രണ്ടുമൂന്നാഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച വീഡിയോയിൽ യു.എസ്. പ്രസിഡന്റ് പറഞ്ഞത്. അതോടെ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടുന്നതിന്റെ ഉത്തരവാദിത്വം അതുവഴിയുള്ള എണ്ണ-ചരക്കുനീക്കത്തെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ മാത്രമാകുമെന്നും പറഞ്ഞു. ഇറാനടച്ച ഹോർമുസ് കടലിടുക്കിൽ ഇനിയെന്തുസംഭവിക്കുമെന്നകാര്യത്തിൽ യു.എസിന് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു. യുദ്ധത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ട്രംപിന്റെ പ്രസ്താവന.
ഇറാനെതിരേയുള്ള യു.എസിന്റെ യുദ്ധനടപടികളെ പിന്തുണയ്ക്കാനായി കൂടുതലൊന്നും ചെയ്യാത്ത നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോടുള്ള അതൃപ്തിയും ട്രംപ് വ്യക്തമാക്കി. “നിങ്ങൾക്കുള്ള എണ്ണ നിങ്ങൾതന്നെ പോയി കണ്ടെത്തൂ” എന്ന് അവരോടായി പറഞ്ഞു.
ഇറാൻ പ്രസിഡന്റ് യു.എസിനോട് വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കപ്പലുകൾക്ക് പൂർണമായും തുറന്നുകൊടുത്താലേ യു.എസ്. അക്കാര്യം പരിഗണിക്കൂവെന്നും ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “അതുവരെ ഇറാനെ തകർത്തുകൊണ്ടിരിക്കും. ശിലായുഗത്തിലേക്ക് പറഞ്ഞുവിടുകയും ചെയ്യും.” -ട്രംപ് മുന്നറിയിപ്പുനൽകി. ഇറാൻ ഇക്കാര്യം നിഷേധിച്ചു.
വെടിനിർത്തൽസംബന്ധിച്ച് യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽനിന്ന് ഇറാന് നേരിട്ട് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം, യു.എസുമായി ഇതുവരെ നേരിട്ട് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്ന നിലപാടും ആവർത്തിച്ചു.





