ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഡിഎംകെ, സ്റ്റാലിന്‍ കൊളത്തൂരില്‍, പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ

0
11

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ഡിഎംകെ. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ആകെ 234 സീറ്റുകളുളള തമിഴ്‌നാട് നിയമസഭയില്‍ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നുമാണ് ജനവിധി തേടുന്നത്. എഐഎഡിഎംകെ വിട്ട് കഴിഞ്ഞ മാസം ഡിഎംകെയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

പൊന്നേരി, ഈറോഡ് ഈസ്റ്റ്, വിളവന്‍കോട്, ശിവകാശി, കാരക്കുടി ഉള്‍പ്പെടെ 28 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. വിജയകാന്തിന്റെ പങ്കാളി പ്രേമലത നയിക്കുന്ന ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) 10 സീറ്റുകളിലും വിസികെ (വിടുതലൈ ചിരുതൈകള്‍ കക്ഷി) എട്ട് സീറ്റിലും മത്സരിക്കും. സിപിഐയ്ക്കും സിപിഐഎമ്മിനും അഞ്ച് സീറ്റുകള്‍ വീതമാണ് നല്‍കിയത്. എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം) നാല് സീറ്റുകളിലും മത്സരിക്കും. ഏപ്രില്‍ 23-നാണ് തമിഴ്‌നാട്ടില്‍ നിയമസഭയിലേക്കുളള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.