ദില്ലി: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്. പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ വിമാനങ്ങൾ പരിശോധിച്ചതും തകരാറുകൾ കണ്ടെത്തിയതും ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനങ്ങളാണ്. ഇൻഡിഗോ എയർലൈൻസിന്‍റെ പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയപ്പോൾ, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി. പൈലറ്റുമാരുടെ പരിശീലനത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ ഡ്യൂട്ടി സമയപരിധി ലംഘനവും ഗുരുതര പ്രശ്നങ്ങളായി സമിതി ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് മുന്നറിയിപ്പായി ഉയർത്തുന്നു.





